തിരുവനന്തപുരം: കൈതോലപ്പായയിൽ പൊതിഞ്ഞ് സിപിഎം നേതാവ് രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി ശക്തിധരനിൽ നിന്നും പോലീസ് മൊഴിയെടുത്തു. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ കൂടുതൽ പറയാൻ താൽപര്യമില്ലെന്നായിരുന്നു ശക്തിധരന്റെ നിലപാട്. സിപിഎമ്മിന്റെ കടുത്ത സമ്മർദ്ദം മൂലമാണ് വിവരങ്ങൾ പുറത്തുപറയാൻ ശക്തിധരൻ മടിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് ശക്തിധരൻ വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. താൻ സംഭവത്തിന് സാക്ഷിയാണെന്നും ശക്തിധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പണത്തിന്റെ കണക്ക് പാർട്ടി ഓഫീസിലും എത്തിയിട്ടില്ലെന്ന് മറ്റൊരു പോസ്റ്റിൽ ശക്തിധരൻ കൂട്ടിച്ചേർക്കുകയും ചെയ്തു. കേരളത്തിലെ ദേശീയ പാർട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവാണ് ഇതെന്നും ശക്തിധരൻ സൂചന നൽകിയിരുന്നു.
ശക്തിധരന്റെ ആരോപണം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മൊഴിയെടുത്തത്. കന്റോൺമെന്റ് എസിപിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു രണ്ട് മണിക്കൂറോളം മൊഴിയെടുത്തെങ്കിലും നേതാവ് ആരാണെന്ന് വെളിപ്പെടുത്താൻ ശക്തിധരൻ തയ്യാറായില്ല.
അന്വേഷണ ഏജൻസിയുടെ മുന്നിലിരിക്കുന്ന വിഷയമായതുകൊണ്ട് അതിന്മേൽ തീരുമാനം അറിയും വരെ പുറത്തു എന്തെങ്കിലും പ്രതികരിക്കുന്നത് അനൗചിത്യമാകുമെന്നും അതുകൊണ്ട് ഇതേവരെ തുടർന്നത് പോലെ മൗനം പാലിക്കാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റിൽ ശക്തിധരൻ വ്യക്തമാക്കിയിരുന്നു.
നിയമം അതിന്റെ വഴിക്ക് പോകണം. ഇതിന്റെ പേരിൽ എനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അതിനീചമായി തുടരുകയാണ്. ഡസൻ കണക്കിന് നഗ്‌ന വീഡിയോകളും പുലഭ്യം വിളിയും നടത്തി സൈബർ കാളികൂളിസംഘം ഇത് ആഘോഷമാക്കിയിരിക്കുകയാണെന്നും ശക്തിധരൻ പറഞ്ഞിരുന്നു.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കാറിൽ ഉണ്ടായിരുന്ന മന്ത്രി ആരായിരുന്നുവെന്ന് ഉൾപ്പെടെയുളള കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചത്.
Discussion about this post