തിരുവനന്തപുരം : മറുനാടൻ വിഷയത്തിൽ കേരള പോലീസ് ചെയ്യുന്നത് തോന്നിവാസവും തെമ്മാടിത്തവുമാണെന്ന് അഡ്വ. ജയശങ്കർ. പോലീസ് പ്രവർത്തിക്കുന്നത് പിണറായി ക്രിമിനൽ കോഡ് അനുസരിച്ചാണ്. തീവ്രവാദക്കേസിലെ പ്രതികളെ പിടിക്കാൻ പോലും പോലീസ് ഇത്രയും ജാഗ്രതയും ശുഷ്കാന്തിയും കാണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറുനാടൻ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.
ഷാജൻ സ്കറിയയുടെ മാദ്ധ്യമ പ്രവർത്തനത്തെക്കുറിച്ച് എതിരഭിപ്രായമുണ്ടാകാം. പക്ഷേ പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഉറപ്പു പോലുമില്ലാത്ത ഒരു കേസിന്റെ പേരിൽ മാദ്ധ്യമ സ്ഥാപനം അടച്ചു പൂട്ടാൻ പറയുന്നതും അവരുടെ സാധനങ്ങൾ ഒക്കെ കസ്റ്റഡിയിലെടുക്കുന്നതും കേട്ടു കേൾവിയില്ലാത്ത കാര്യമാണെന്നും ജയശങ്കർ വ്യക്തമാക്കി. അതിക്രമവും മനുഷ്യാവകാശ ലംഘനവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു കൊണ്ടുള്ള ഭരണകൂട അതിക്രമമാണ് ഇവിടെ നടക്കുന്നത്. മാർക്സിസ്റ്റ് പാർട്ടിക്കും അതിന്റെ പരമോന്നത നേതാവായ കാരണഭൂതനുമെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരെല്ലാവരും സർക്കാരിന്റെ ഹിറ്റ് ലിസ്റ്റിലാണ്. ഇത് മറുനാടൻ മലയാളി പോലെ ചെറിയ പോർട്ടലിനു മാത്രമല്ല കൊടികെട്ടിയ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ മാദ്ധ്യമ പ്രവർത്തകർക്കെതിരെ പോലും സംഭവിക്കുന്നുണ്ട്. തനി ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
Discussion about this post