കണ്ണൂർ : വിവാദ യൂട്യൂബറായ തൊപ്പി എന്ന നിഹാദ് വീണ്ടും അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ പരാതി. ശ്രീകണ്ടാപുരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം നിഹാദിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കമ്പിവേലി സ്ഥാപിക്കുന്ന ജോലിയാണ് സജിക്ക്. തൊപ്പിയുടെ നാട്ടിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കമ്പിവേലി സ്ഥാപിക്കുന്നയിടങ്ങളിൽ ഇയാൾ പരസ്യം സ്ഥാപിക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ തൊപ്പി അശ്ലീല പരാമർശം നടത്തിയെന്നാണ് പരാതി. ഫോൺ നമ്പർ യൂട്യൂബിലൂടെ പ്രചരിപ്പിച്ചതോടെ ആളുകൾ നിരന്തരം വിളിക്കാനും ആരംഭിച്ചു. നിരന്തരം കോൾ വന്ന് പൊറുതി മുട്ടിയതോടെയാണ് സജി പരാതി നൽകിയത്.
വളാഞ്ചേരി പോലീസ് കഴിഞ്ഞ മാസം നിഹാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. പൊതുജനമദ്ധ്യത്തിൽ അശ്ലീല പരാമർശം നടത്തിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് നിഹാദിനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യം അനുവദിക്കുകയായിരുന്നു.
Discussion about this post