ന്യൂഡൽഹി: പ്രതിരോധരംഗത്ത് ഇന്ത്യ-ഫ്രാൻസ് നിർണായക ചുവടുവയ്പ്പ്. ഇരു രാജ്യങ്ങളും സംയുക്തമായി കോംപാറ്റ് എയർക്രാഫ്റ്റ് എൻജിൻ നിർമ്മിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊണ്ടത്.
വെള്ളിയാഴ്ചയാണ് കോംപാറ്റ് എയർക്രാഫ്റ്റ് എൻജിനുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവരം ഇരുരാജ്യങ്ങളും പുറത്തുവിട്ടത്. പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചർച്ച നടത്തിയിരുന്നു. ഇതിലാണ് കോംപാറ്റ് എൻജിനുകൾ സംയുക്തമായി നിർമ്മിക്കാൻ ധാരണയായത്. ഫ്രാൻസിന്റെ വ്യോമയാന കമ്പനിയായ സഫ്രാനും, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയും ചേർന്നാണ് എൻജിനുകളുടെ നിർമ്മാണം. ഈ വർഷം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിലേക്ക് ഇരു സ്ഥാപനങ്ങളും കടക്കും.
കോംപാറ്റ് എൻജിന്റെ നിർമ്മാണത്തിന് പുറമേ മറ്റ് പ്രതിരോധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്ന മറ്റ് തീരുമാനങ്ങളും ഇരു രാജ്യങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളുടെ മോട്ടോറൈസേഷനാണ് ഇതിൽ പ്രധാനപ്പെട്ടത്. മൾട്ടി- റോൾ ഹെലികോപ്റ്റർ പ്രോഗ്രാമിന്റെ ഭാഗാമായാണ് ഇത് നടപ്പിലാക്കുന്നത്.









