ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ അധികാരമേറ്റ പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തി. എല്ലാ മതവിശ്വാസികൾക്കും പാർട്ടി ഭേദമന്യേ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം തന്റെ സർക്കാർ ഉറപ്പാക്കുമെന്ന് 60-കാരനായ റഹ്മാൻ വാഗ്ദാനം ചെയ്തു. ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ നേരിട്ട അതിരൂക്ഷമായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമായിരിക്കും തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“ബംഗ്ലാദേശ് ഓരോ പൗരന്റേതുമാണ്. മുസ്ലീങ്ങൾ, ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിങ്ങനെ വേർതിരിവില്ലാതെ എല്ലാവർക്കും ഈ മണ്ണിൽ തുല്യ അവകാശമുണ്ട്. ബിഎൻപിക്ക് (BNP) വോട്ട് ചെയ്തവർക്കും വോട്ട് ചെയ്യാത്തവർക്കും ഈ സർക്കാർ ഒരുപോലെയായിരിക്കും. കുന്നുകളിലോ സമതലങ്ങളിലോ വസിക്കുന്നവരാകട്ടെ, ഏത് വംശത്തിൽപ്പെട്ടവരാകട്ടെ, നിങ്ങളെല്ലാവരും സുരക്ഷിതരായിരിക്കും,” തന്റെ ആദ്യ ടെലിവിഷൻ പ്രസംഗത്തിൽ താരിഖ് റഹ്മാൻ ഉറപ്പുനൽകി.
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് കീഴിൽ രാജ്യത്ത് വലിയ തോതിലുള്ള ആൾക്കൂട്ട അക്രമങ്ങളും ന്യൂനപക്ഷ വേട്ടയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കണക്കുകൾ പ്രകാരം, 2026 ജനുവരിയിൽ മാത്രം 21 ആൾക്കൂട്ട കൊലപാതകങ്ങളും 28 അതിക്രമങ്ങളും രാജ്യത്ത് നടന്നു. ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ യൂണിറ്റി കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച്, 2025-ൽ മാത്രം 522 വർഗീയ ആക്രമണങ്ങളാണ് നടന്നത്. ഇതിൽ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ക്ഷേത്രങ്ങൾ തകർക്കലും ഉൾപ്പെടുന്നു. 2025 ജൂണിനും 2026 ജനുവരിക്കും ഇടയിൽ മാത്രം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 116 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ഇന്ത്യയും ഈ വിഷയത്തിൽ ആവർത്തിച്ച് ആശങ്ക അറിയിച്ചിരുന്നു. ആൾക്കൂട്ട സംസ്കാരം (Mob Culture) ഒരു തരത്തിലും അനുവദിക്കില്ലെന്നും അക്രമകാരികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സർക്കാരിന്റെ ഈ നീക്കം രാജ്യത്തെ ഭീതിയുടെ അന്തരീക്ഷം മാറ്റാൻ സഹായിക്കുമെന്നാണ് ന്യൂനപക്ഷങ്ങൾ പ്രതീക്ഷിക്കുന്നത്.










Discussion about this post