ജമ്മു : ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ അഞ്ച് കുട്ടികളടക്കം എട്ട് പേർ മരണപ്പെട്ടു. ജമ്മുകാശ്മീരിലെ കത്ത്വാ ജില്ലയിലാണ് സംഭവം. സറീന ബീഗം (40), ഷഹബാസ് അഹമ്മദ് (14), അർബസ് (2), നാസിയ തബാസും (14), മൊഹദ് ആസിഫ് (12),അജയ് സിംഗ് (13), നസീമ ബീഗം (55), ശാം ലാൽ (50) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ ധനസഹായം നൽകാൻ ഡെപ്യൂട്ടി കമ്മീഷ്ണർ രാകേഷ് മിൻഹാസ് ഉത്തരവിട്ടു.
മഴക്കെടുതിയിൽ പരിക്കേറ്റവർക്ക് 25,000 രൂപ ധനസഹായം നൽകും. സർജാൻ ഗ്രാമത്തിൽ സൈനികരുടേയും ദുരന്തനിവാരണ സേനയുടേയും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനിടെയാണ് രണ്ട് കുടുംബങ്ങളിലെ അഞ്ച് പേരുടെ മൃതശരീരം കണ്ടെത്തിയത്. ദുരിതത്തിൽ രണ്ട് വീടുകളും മുഴുവനായും നശിച്ച രീതിയിലാണെന്ന് പോലീസ് പറഞ്ഞു.
ജില്ല പ്രളയ സമാനമായ സാഹചര്യമാണ് നേരിട്ടത്. മഴയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണമാണ് 8 പേരും മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ശക്തമായ മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി, അപകട പ്രദേശങ്ങളിലെ ജനങ്ങൾക്ക് ചികിത്സയടക്കമുളള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ അധികാരികളോട് ലഫ്റ്റണന്റ് ഗവർണർ മനോജ് സിൻഹ നിർദ്ദേശിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളെ നിരീക്ഷിച്ച് സഹായം നൽകാൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഡെപ്യൂട്ടി കമ്മീഷ്ണറോടും, കത്ത്വയിലെ എസ് എസ്പി ശിവദീപ് സിംഗിനോടും പറഞ്ഞു.
Discussion about this post