വയനാട് : ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടേയും പീഡനം സഹിക്കാൻ വയ്യാതെ ദർശന കുഞ്ഞുമായി പുഴയിൽ ചാടിയതെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കേസ്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദർശനയുടെ ഭർത്താവ് വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ്, മാതാപിതാക്കളായ റിഷഭരാജ്, ബ്രാഹ്മില എന്നിവർക്കെതിരെയാണ് കൽപ്പറ്റ ഡിവൈഎസ്പി കേസ് എടുത്തിരിക്കുന്നത്. അതേസമയം ഇവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
പതിമൂന്നാം തീയ്യതി ആയിരുന്നു കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വിജയകുമാറിന്റെയും വിശാലാക്ഷിയുടേയും മകൾ ദർശന (32), മകളായ ദക്ഷയുമായി (5)പുഴയിൽ ചാടിയത്. നാട്ടുകാർ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ചികിത്സക്കിടെ മരിക്കുകയുമായിരുന്നു.
2016 ഒക്ടോബറിലായിരുന്നു ഓംപ്രകാശുമായുളള ദർശനയുടെ വിവാഹം. വിവാഹം കഴിഞ്ഞ ദിവസങ്ങൾക്കുളളിൽ തന്നെ സ്വർണം ആവശ്യപ്പെട്ടുകൊണ്ട് പീഡിപ്പിക്കുകയും, സ്വന്തം വീട്ടിൽ പോകുന്നത് വിലക്കിയതായും ദർശന വീട്ടുകാരോട് പറഞ്ഞിരുന്നു. ദർശന കുഞ്ഞുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച വിവരം നാട്ടുകാർ പറഞ്ഞാണ് മാതാപിതാക്കൾ അറിയുന്നത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് വീട്ടുകാർ കളക്ടർക്കും പരാതി നൽകിയിട്ടുണ്ടായിരുന്നു.
Discussion about this post