തിരുവനന്തപുരം: ലഹരി കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോൾ നൽകേണ്ടെന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം ഇറക്കി. ലഹരി കേസുകളിലെ പ്രതികൾ പരോളിൽ ഇറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
ലഹരി കേസുകളിലെ തടവുകാർക്ക് സ്വാഭാവികമായി ലഭിക്കേണ്ട പരോളോ അടിയന്തിര പരോളോ നൽകേണ്ട എന്നാണ് തീരുമാനം. ഇതേ തുടർന്ന് ജയിൽ ചട്ടം ഭേദഗതി ചെയ്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിന്റെ പുതിയ തീരുമാനം.
നേരത്തെ ലഹരി കേസുകളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന പ്രതികൾക്ക് പരോൾ നൽകിയിരുന്നില്ല. പിന്നീട് ഇത് നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി തടവുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ കോടതി അനുകൂല വിധി പുറപ്പെടുവിച്ചു. ഇതിന് ശേഷമായിരുന്നു ലഹരി കേസിൽ ശിക്ഷിക്കപ്പെടുന്ന പ്രതികൾക്കും പരോൾ നൽകി തുടങ്ങിയത്.
സാധാരണയായി വർഷത്തിൽ 60 ദിവസമാണ് തടവ് പുള്ളികൾക്ക് പരോൾ നൽകുക. മരണം, ചികിത്സ തുടങ്ങിയവയ്ക്കായി അടിയന്തിര പരോളും നൽകാറുണ്ട്. എന്നാൽ ലഹരി കേസുകളിലെ പ്രതികൾ ഈ കാലയളവിൽ വീണ്ടും സമാന പ്രവർത്തി ആവർത്തിക്കുന്നുണ്ട് എന്നാണ് ഇന്റലിജൻസ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്. പരോളിൽ ഇറങ്ങി ലഹരി കേസിൽ പ്രതികൾ അറസ്റ്റിലാകുന്ന നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post