റിയാദ്: സംഘർഷം തുടരുന്നതിനിടെ യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി അറേബ്യ. വിഷയത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണാനാണ് സൗദിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ചേരുന്ന യോഗത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ക്ഷണമുണ്ട്.
പ്രശ്‌നങ്ങൾ നീണ്ട് പോകുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെടാൻ സൗദി തീരുമാനിച്ചത്. ഓഗസ്റ്റ് അഞ്ച്, ആറ് തിയതികളിൽ ജിദ്ദയിലാണ് യോഗം. ഇന്ത്യയ്ക്ക് പുറമേ ഈജിപ്ത്, മെക്‌സികോ, ചിലി, സാംപിയ എന്നീ രാജ്യങ്ങൾക്കും ക്ഷണമുണ്ട്. 30 രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരാകും യോഗത്തിൽ പങ്കെടുക്കുക. ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും യോഗത്തിൽ പങ്കുചേരും. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമിടുന്നത്.
അതേസമയം എത്ര രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. യുക്രെയ്ൻ വിഷയത്തിൽ കഴിഞ്ഞ മാസം കോപ്പൻഹേഗിൽവച്ചും ചർച്ച നടന്നിരുന്നു. ഇതിൽ പങ്കെടുത്ത രാജ്യത്തിൽ സൗദിയുടെ ക്ഷണം സ്വീകരിച്ച് യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടൺ, സൗത്ത് ആഫ്രിക്ക, പോളണ്ട് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവാനും യോഗത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post