മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ ശരദ് പവാർ വേദി പങ്കിടുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾക്ക് അതൃപ്തി. പ്രതിപക്ഷ ഐക്യമെന്ന തരത്തിൽ ഇൻഡിയ സഖ്യവുമായി മുൻപോട്ടു പോകുന്നതിനിടെയാണ് ശരദ് പവാർ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ ഒരുങ്ങുന്നത്.
പൂനെയിലെ ലോകമാന്യ തിലക് സമാരക് മന്ദിർ ട്രസ്റ്റ് ഓഗസ്റ്റ് ഒന്നിന് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ശരദ് പവാർ മുഖ്യാതിഥിയായി പങ്കെടുക്കുക. പ്രധാനമന്ത്രിയ്ക്ക് ചടങ്ങിൽ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം നൽകും. അടുത്തിടെ എൻസിപിയിൽ നിന്ന് മാറി എൻഡിഎയുടെ ഭാഗമായ ഉപമുഖ്യമന്ത്രി അജിത് പവാറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ലോകമാന്യ ബാലഗംഗാധര തിലകിന്റെ സ്മൃതിദിനവുമായി ബന്ധപ്പെട്ടാണ് പരിപാടി.
പരിപാടിയിൽ പങ്കെടുക്കാനുളള ശരദ് പവാറിന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെയും രംഗത്തെത്തി. തീരുമാനം പുനപരിശോധിക്കണമെന്നാണ് ഉദ്ധവിന്റെ ആവശ്യം. സ്വരാജ്യം എന്റെ ജൻമാവകാശമാണെന്ന് പ്രഖ്യാപിച്ച നേതാവാണ് ലോകമാന്യ ബാലഗംഗാധര തിലക്. ഇന്ന് ഒറ്റയാൾ ഭരണമാണ് നടക്കുന്നത്. ആ സാഹചര്യത്തിൽ പരിപാടിയിൽ പങ്കെടുക്കുന്നത് ശരദ് പവാർ പുനരാലോചിക്കണമെന്നും ഉദ്ധവ് പക്ഷത്തെ എംപി അരവിന്ദ് സാവന്ത് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഇൻഡിയ സഖ്യത്തിനെതിരെ പ്രധാനമന്ത്രി കടുത്ത ഭാഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ശരദ് പവാർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതും. പരിപാടിയിൽ ശരദ് പവാർ പങ്കെടുക്കുമെന്ന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് രോഹിത് തിലക് മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു.
Discussion about this post