കണ്ണൂർ : വിശ്വാസം സംരക്ഷിക്കാൻ വേണ്ടി തെരുവിൽ കിടന്ന് അടിയേറ്റവരാണ് കമ്യൂണിസ്റ്റുകാർ എന്ന് സ്പീക്കർ എഎൻ ഷംസീർ. വിശ്വാസികൾക്ക് എതിരാണു സിപിഎമ്മുകാരെന്ന് ആർക്കെങ്കിലും മുഖത്ത് നോക്കി പറയാൻ സാധിക്കുമോയെന്നും ഷംസീർ ചോദിച്ചു. ഹൈന്ദവി വിശ്വാസങ്ങൾക്കെതിരെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിശ്വാസവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിച്ചുകൊണ്ട് സ്പീക്കർ രംഗത്തെത്തിയത്.
വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ് എകെജിയും പി.കൃഷ്ണപിള്ളയും. പട്ടികജാതിക്കാരനും പിന്നാക്കക്കാരനും അമ്പലത്തിൽ പ്രവേശനം വേണമെന്ന് പറഞ്ഞത് സിപിഎമ്മുകാരാണ്. എന്നാൽ ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ വെറുപ്പിന്റെ പ്രചാരകരാവുകയാണ്. ശാസ്ത്രീയ ചിന്ത പ്രചരിപ്പിക്കരുതെന്നാണ് അവർ പറയുന്നത് എന്ന് ഷംസീർ പറഞ്ഞു.
എത്ര ആക്രമിക്കാൻ ശ്രമിച്ചാലും സത്യം പറയും. കീഴടങ്ങില്ല. എന്തെല്ലാം കുത്തിത്തിരിപ്പുണ്ടാക്കിയാലും കേരളത്തിൽ വർഗീയ ശക്തികൾ വളരില്ല. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ശാസ്ത്ര ചിന്ത പ്രചരിപ്പിക്കരുത് എന്ന് പറയുന്നു. എന്ത് വില കൊടുക്കേണ്ടി വന്നാലും അത്തരം ശ്രമം നടക്കുമ്പോൾ തങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഷംസീർ പറഞ്ഞു. തങ്ങൾ വിശ്വാസികളുടെ പക്ഷത്താണെന്നും വിശ്വാസികളെ മാനിക്കുന്നവരാണെന്നും ഷംസീർ കൂട്ടിച്ചേർത്തു.
Discussion about this post