പാലക്കാട്; ഗണപതി മിത്ത് ആണെന്ന് ആവർത്തിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ഹൈന്ദവ ദൈവങ്ങളെ തുടർച്ചയായി ആക്ഷേപിക്കുന്നതിൽ മുറിവേറ്റ ഹിന്ദുവിന്റെ മുറിവിൽ ഉപ്പുവാരിയിടുന്നതാണ് റിയാസിന്റെ പ്രസ്താവനയെന്ന് പ്രശാന്ത് ശിവൻ ഫേസ്ബുക്ക് പോസ്റ്റിൽ
പറഞ്ഞു.
ഹിന്ദുവിശ്വാസത്തെ മുസ്‌ലിം മത വിശ്വാസിയായ സ്പീക്കർ മുറിപ്പെടുത്തി, സിപിഎം സെക്രട്ടറി മുറിവിൽ കുത്തി ആഴം കൂട്ടി, ഇപ്പോഴിതാ മരുമോൻ ആ മുറിവിൽ ഉപ്പ് വാരിയിടുകയാണെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. അള്ളാഹു എന്നത് മിത്താണോ അല്ലയോ എന്ന് ഇതുപോലെ തുറന്നുപറയാൻ ധൈര്യമുണ്ടോയെന്നും റിയാസിനെ പ്രശാന്ത് ശിവൻ വെല്ലുവിളിച്ചു.
ഗണപതി വെറും മിത്ത് തന്നെയാണ് എന്ന നിങ്ങളുടെ ധാർഷ്ട്യം നിറഞ്ഞ പ്രസ്താവന കേട്ടു.
അള്ളാഹു എന്നത് ഒരു മിത്ത് ആണോ അല്ലയോ? രാജസ്ഥാനിലേക്കും ജമ്മു കാശ്മീരും പറഞ്ഞു നാണം കെട്ട് കിടന്നു ഉരുളാതെ സംഘപരിവാറിലേക്കും ഒന്നും പോകാതെ, ‘അതേ’ എന്നോ ‘അല്ല’ എന്നോ നേരെ ഉള്ള ഒരുത്തരം പറയാനുള്ള ഗട്‌സ് റിയാസിനുണ്ടോയെന്ന് പ്രശാന്ത് ശിവൻ ചോദിച്ചു.
ഇന്നാട്ടിൽ, പാർട്ടി ഭേദമില്ലാതെ ഹിന്ദുക്കൾ ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതിയാണ് വിദ്യാരംഭം കുറിയ്ക്കുന്നത്. അതുകൊണ്ട്, ഷംസീറിനും മുഹമ്മദ് റിയാസിനും ഗോവിന്ദനും ഉള്ള മറുപടി ഈ നാട്ടിലെ ഹിന്ദു ജനത കൊടുക്കുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ഗണപതി മിത്താണെന്ന് മിനിഞ്ഞാന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞെങ്കിലും ഇന്നലെ ഡൽഹിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അതിൽ മലക്കം മറിഞ്ഞിരുന്നു. അങ്ങനെ ആരും പറഞ്ഞിട്ടില്ലെന്ന് ആയിരുന്നു മറുപടി. വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധത്തെ തുടർന്നായിരുന്നു നീക്കം. ഇതിന് പിന്നാലെയാണ് വീണ്ടും മുഹമ്മദ് റിയാസ് സ്പീക്കർ പറഞ്ഞതിൽ തെറ്റില്ലെന്ന് ആവർത്തിച്ചത്.
Discussion about this post