ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നീക്കമെന്ന് ബിജെപി. ആർട്ടിക്കിൾ 370നെതിരെ ആർ എസ് എസ് അടിത്തട്ടിൽ മുതൽ നടത്തിയ പ്രചാരണങ്ങൾ ഫലം കണ്ടു. രാഷ്ട്രീയമായ എതിർപ്പുകളും സുരക്ഷാ പ്രശ്നങ്ങളും കൃത്യമായി കൈകാര്യം ചെയ്യപ്പെട്ടതോടെ വർഷങ്ങൾ നീണ്ടു നിന്ന മുന്നൊരുക്കങ്ങൾ ഫലപ്രാപ്തിയിലെത്തിയതായി ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ വ്യക്തമാക്കി.
സ്വാതന്ത്ര്യാനന്തര കാലത്തെ ആദ്യ വർഷങ്ങളിൽ നെഹ്രു ചെയ്തുവെച്ച പഞ്ചവിഡ്ഢിത്തങ്ങൾ പൊളിച്ചടുക്കുകയായിരുന്നു പ്രധാനമന്ത്രി ആദ്യം ചെയ്തത്. നെഹ്രുവിന്റെ ഈ വിഡ്ഢിത്തങ്ങൾ ദുരന്തമായിരുന്നു എന്ന് മാത്രമല്ല, അതിസങ്കീർണമായ പ്രതിസന്ധികൾക്ക് കാരണമായിരുന്നതായും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള കശ്മീർ ഭരണാധികാരി മഹാരാജ ഹരി സിംഗിന്റെ നിർദേശം ആദ്യം 1947 ജൂലൈയിലും പിന്നീട് ഓഗസ്റ്റിലും സെപ്റ്റംബറിലും നെഹ്രു തള്ളിക്കളഞ്ഞു. ഇത് കശ്മീരിൽ അവകാശവാദം ഉന്നയിക്കാൻ പാകിസ്താനെ പ്രേരിപ്പിച്ചു. തുടർന്ന് സ്ഥിതിഗതികൾ വഷളായി.
തുടർന്നുള്ള നെഹ്രുവിന്റെ നടപടികൾ ആർട്ടിക്കിൾ 370ന്റെ പിറവിയിലേക്ക് വഴിവെച്ചു. നെഹ്രുവിന്റെ മൂന്നാം വിഡ്ഢിത്തമായിരുന്നു ഐക്യരാഷ്ട്ര സഭയെ കാര്യങ്ങൾ വ്യക്തമായി ബോദ്ധ്യപ്പെടുത്താതെ പോയി എന്നത്. ഇത് തങ്ങളുടെ അവകാശവാദം നിയമപരമാക്കാൻ പാകിസ്താന് അവസരം നൽകി.
1949ൽ ഹിതപരിശോധന എന്ന ആശയം ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെച്ചപ്പോൾ അത് പൂർണമായും തള്ളിക്കളയാതിരുന്നതായിരുന്നു നെഹ്രുവിന്റെ നാലാം വിഡ്ഢിത്തം. അഞ്ചാം വിഡ്ഢിത്തമായിരുന്നു ആർട്ടിക്കിൾ 370ലൂടെ ജമ്മു കശ്മീരിന് നൽകപ്പെട്ട പ്രത്യേക അധികാരങ്ങൾ. ഏഴ് പതിറ്റാണ്ട് കാലം നീണ്ടു നിന്ന ഇന്ത്യയുടെ ദുരവസ്ഥയ്ക്ക് കാരണം ഈ നടപടിയായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
പിന്നീട് 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദേശീയ താത്പര്യം സംരക്ഷിച്ച ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. വിഷയം കൃത്യമായി പഠിച്ച് വിശകലനം ചെയ്തായിരുന്നു എൻഡിഎ സർക്കാർ ആർട്ടിക്കിൾ 370 അസ്ഥിരപ്പെടുത്തിയത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന രാഷ്ട്രീയ എതിർപ്പിനെ വളരെ കൃത്യമായാണ് മോദി സർക്കാർ നേരിട്ടത്. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ അയ്യായിരത്തോളം സംവാദങ്ങൾക്ക് ആർ എസ് എസ് രാജ്യവ്യാപകമായി നേതൃത്വം നൽകി. ഇത് പതിയെ ആണെങ്കിലും പൊതുജനാഭിപ്രായം കേന്ദ്ര സർക്കാരിന് അനുകൂലമാക്കി. 2016ൽ ആരംഭിച്ച രഹസ്യ നീക്കങ്ങൾ 2019ൽ ഫലവത്തായി. രാജ്യസഭയിൽ എൻഡിഎക്ക് ഭൂരിപക്ഷം ലഭിച്ചത് ഈ കാലയളവിൽ നിർണായകമായി.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കാൻ ബിജെപി പദ്ധതി തയ്യാറാക്കിയത്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ സൈന്യത്തെ സജ്ജമാക്കി. രാഷ്ട്രീയ ജീവിതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുവന്ന രാഷ്ട്രീയ പരീക്ഷശാലകളിൽ നിന്നും അദ്ദേഹം പാഠങ്ങൾ ഉൾക്കൊണ്ടു. ഭരണനിർവഹണ രംഗത്തെ മോദിയുടെ അനുഭവസമ്പത്ത് കൂടി പ്രയോജനപ്പെട്ടതോടെ, അസാധാരണമായ ലാഘവത്തോടെ ജമ്മു കശ്മീർ വിഷയം ഇന്ത്യക്ക് അഭിമാനകരമായി പര്യവസാനിച്ചുവെന്നും ബിജെപി വ്യക്തമാക്കി.
Discussion about this post