തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലൈഫ് പാർപ്പിട പദ്ധതിക്കായി ഇതുവരെ 13,736 കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഇതുവരെ മൂന്ന് ലക്ഷത്തി നാൽപ്പത്തിയെണ്ണായിരത്തി ഇരുപത്തിയാറു വീടുകളും നാല് ഭവന സമുച്ചയങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി പതിനേഴായിരം വീടുകളുടെ പണി നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ലൈഫ് പദ്ധതിക്കായി ഇതുവരെ 13,736 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. ഇതിൽ 2024.65 കോടി കേന്ദ്രസർക്കാർ വിഹിതമാണ്. ലൈഫ് മിഷൻ വിഹിതം 2082 കോടിയും സംസ്ഥാന വിഹിതം 905 കോടിയുമാണ്. ഹഡ്കോയിൽ നിന്ന് 3958 കോടി കടമെടുത്തിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പിന്റെ വിഹിതമായി 906 കോടിയും ഉൾപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷൻ പൂർണമായും സംസ്ഥാന സർക്കാരിന്റെ സംരംഭമാണെന്നും കേന്ദ്രവിഹിതമില്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ സിപിഎം സൈബർ ടീം പ്രചാരണം നടത്തിയിരുന്നു. ഇത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മൂന്ന് കോടിയിൽ പരം വീടുകളാണ് രാജ്യത്ത് ഇതുവരെ നിർമ്മിച്ചത്.












