കോട്ടയം: എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാനുളള തീരുമാനത്തിൽ പ്രതികരണവുമായി ഇടത് കൺവീനർ ഇ.പി ജയരാജൻ. കേസ് എടുത്താലും ജനകീയ താൽപര്യത്തെ അടിസ്ഥാനമാക്കി കേസ് പിൻവലിക്കാനുളള അധികാരം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.
നാമജപ ഘോഷയാത്ര നടത്തിയവർ തന്നെ അഭ്യർത്ഥന നടത്തി. വഴി തടസപ്പെടുത്തിയിട്ടില്ലെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നാമജപ ഘോഷയാത്ര നടത്തിയതെന്നും കോടതിയിലും സർക്കാരിന്റെ മുൻപിൽ പറഞ്ഞിട്ടുണ്ട്. വിശ്വാസികൾ ഒരു കാര്യം പറഞ്ഞാൽ ഞങ്ങൾ തളളിക്കളയുകയല്ല ചെയ്യുന്നത്. അവർ പറഞ്ഞതിന്റെ ഉളളടക്കത്തിൽ ശരിയുണ്ടോ തെറ്റുണ്ടോ എന്ന് നോക്കും . പ്രതിഷേധിക്കാനുളള അവകാശം ജനാധിപത്യ പരമായി ഉണ്ട്. അങ്ങനെ നോക്കിയാൽ കേസെടുക്കാനുളള അവകാശം ഉണ്ട്. കേസെടുത്താലും ജനകീയ താൽപര്യത്തെ അടിസ്ഥാനമാക്കി കേസ് പിൻവലിക്കാനുളള അധികാരവും ഉണ്ട്. നമുക്ക് നല്ല കാര്യങ്ങൾ ചെയ്യാമെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെയായിരുന്നു പോലീസ് കേസ് എടുത്തത്. ഗതാഗത തടസ്സം ഉണ്ടാക്കി, ഹൈക്കോടതി ഉത്തരവ് ലംഘിച്ചൂ എന്നി കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. ഇതിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ എൻഎസ്എസിനെതിരായ കേസ് തിരിച്ചടിയാകുമോയെന്ന് സർക്കാരിന് ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് പിൻവലിക്കാനുള്ള നീക്കം.
Discussion about this post