ന്യൂയോർക്ക് : അടുത്തിടെയാണ് ഇന്ത്യ ബസുമതി ഒഴികെയുള്ള വെള്ള അരി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്. ഇന്ത്യയിൽ അരി വില കുറയ്ക്കുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യയുടെ ഈ തീരുമാനം ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തെ അരി കയറ്റുമതിയുടെ 40 ശതമാനവും വഹിക്കുന്ന ഇന്ത്യയുടെ കയറ്റുമതി നിരോധനം ആഗോള വിതരണ ശൃംഖലയെ സാരമായി ബാധിച്ചു. ഇന്ത്യ കയറ്റുമതി നിർത്തലാക്കിയതോടെ പല രാജ്യങ്ങളിലും അരി ലഭ്യമാകാതെയും ഉള്ള അരിക്ക് ആറും ഏഴും ഇരട്ടി വില കൊടുക്കേണ്ടതായും ഉള്ള അവസ്ഥയാണ് ഉള്ളത്. വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന പല ഇന്ത്യക്കാരും ഇപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവമായ അരി ലഭിക്കാതെയുള്ള അവസ്ഥയിലാണ്. ഇന്ത്യ അരി കയറ്റുമതി നിരോധിച്ച തീരുമാനം പുറത്തുവന്നതോടെ പല സൂപ്പർമാർക്കറ്റുകളും വലിയ രീതിയിൽ പൂഴ്ത്തിവെപ്പ് ആരംഭിച്ചു. ഇത് വലിയ വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്തു.
ഇന്ത്യയുടെ അരി കയറ്റുമതി നിരോധന വാർത്ത പുറത്തുവന്നതോടെ അമേരിക്ക അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും ജനങ്ങൾ സൂപ്പർമാർക്കറ്റുകളിലേക്ക് ഒഴുകിയെത്തി. സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോകൾ വലിയ തരംഗം ആവുകയും ചെയ്തു. ഇതോടെ ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തി പരന്നു. ഡിമാൻഡ് വർദ്ധിച്ചതനുസരിച്ച് അരിയുടെ വിലയും വർദ്ധിച്ചു. പല കടകളും വലിയ രീതിയിൽ പൂഴ്ത്തിവെപ്പും നടത്തി. പല സൂപ്പർമാർക്കറ്റുകളും ഒരു ഉപഭോക്താവിന് ഒരു ചാക്ക് അരി മാത്രം എന്ന രീതിയിൽ പരിധി ഏർപ്പെടുത്തുകയും ചെയ്തു.
അമേരിക്കയിൽ ബേബി ഫോർമുല ഉണ്ടാക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന അരി ആണ്. അതുകൊണ്ടുതന്നെ ഏഷ്യൻ രാജ്യങ്ങളെപ്പോലെ തന്നെ അമേരിക്കയെയും ഇന്ത്യയുടെ അരികയറ്റുമതി സാരമായി തന്നെ ബാധിക്കും. തെക്കുകിഴക്കൻ ഏഷ്യയിലെ ഫിലിപ്പീൻസ്, മലേഷ്യ, വിയറ്റ്നാം, പശ്ചിമാഫ്രിക്കയിലെ നൈജീരിയ, ഐവറി കോസ്റ്റ്, സെനഗൽ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ അരിയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങൾ. അതിനാൽ തന്നെ ഏഷ്യയിലുടനീളം ഇപ്പോൾ ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ച് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
വലിയ രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും മഴക്കെടുതികളും ആണ് ഇന്ത്യയിൽ അരിയുടെ ലഭ്യത കുറവിനും വില ഉയരുന്നതിനും കാരണമായത്. രാജ്യത്ത് ക്ഷാമവും കൂടുതൽ വിലക്കയറ്റവും ഉണ്ടാകാതിരിക്കാൻ ആയാണ് സർക്കാർ കയറ്റുമതി നിരോധിച്ചത്. അതിനാൽ തന്നെ ഇപ്പോഴത്തെ കയറ്റുമതി നിരോധനം ഒരു മുൻകരുതൽ നീക്കം ആണെന്നും അധികകാലം നിലനിൽക്കില്ല എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത സീസണിൽ ഭേദപ്പെട്ട കാലാവസ്ഥയും മെച്ചപ്പെട്ട വിളവും ലഭിക്കുകയാണെങ്കിൽ ഇന്ത്യയുടെ അരി കയറ്റുമതിയും പൂർവാധികം ശക്തിപ്പെടുക തന്നെ ചെയ്യും.
Discussion about this post