ന്യൂയോർക്ക്: മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക മാറ്റി വച്ച് ശസ്ത്രക്രിയ. പരീക്ഷണം വിജയകരമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ന്യൂയോർക്ക് എൻവൈയു ലാംഗോൺ ഹെൽത്ത് എന്ന ആശുപത്രിയിലാണ് വിജയകരമായ ശസ്ത്രക്രിയ നടന്നത്.
ജനികതമാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മുഷ്യനിൽ വച്ചുപിടിപ്പിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച 57 കാരനായ മൗറീസ് മില്ലർ എന്നയാൾക്കാണ് പന്നിയുടെ വൃക്ക മാറ്റിവച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചയാളിൽ പരീക്ഷണത്തിന് 32 ദിവസങ്ങൾക്ക് ശേഷം വൃക്ക പ്രവർത്തിക്കുന്നുണ്ടെന്ന് ശസ്ത്രജ്ഞന്മാർ വ്യക്തമാക്കി. എൻവൈയു ലാംഗോൺ ഹെൽത്തിലെ സർജറി വിഭാഗത്തിന്റെ പ്രൊഫസറും ചെയർമാനുമായ റോബർട്ട് മോണ്ട്‌ഗോമറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. രണ്ട് മാസത്തേക്ക് കൂടി വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പന്നിയുടെ വൃക്ക മനുഷ്യന്റെ വൃക്ക കൈകാര്യം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടത്തുന്നുണ്ട്. ഒരു മാസത്തെ കിഡ്നി ബയോപ്സികളും ടെസ്റ്റുകളും വൃക്കയെ ശരീരം തിരസ്‌ക്കരിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
രോഗപ്രതിരോധശേഷി പക്വമാകുന്ന കഴുത്തിലേയും നെഞ്ചിലേയും ടിഷ്യൂവായ തൈമസ് ഗ്രന്ഥി മാറ്റിവയ്ക്കുകയും വൃക്കയുടെ പുറം പാളിക്ക് അടിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനം മാറ്റിവെയ്ക്കപ്പെട്ട വൃക്കയെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.
Discussion about this post