കൊച്ചി: മൂന്നാം തവണയും കേരളത്തിൽ ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ പാർട്ടി നശിക്കുമെന്ന് പറഞ്ഞ അഭിമുഖത്തിൽ മലക്കം മറിഞ്ഞ് കവി സച്ചിദാനന്ദൻ. ഇടത് സഹയാത്രികനായ സച്ചിദാനന്ദന്റെ അഭിപ്രായം സമൂഹമാദ്ധ്യമങ്ങളിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടുമാറ്റം.
ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും അതിന്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യുട്യൂബിലും വന്നതെന്നുമാണ് കവിയുടെ പുതിയ വിശദീകരണം. തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടതായി സച്ചിദാനന്ദൻ വിശദീകരിക്കുന്നു. രാഷ്ട്രീയമായ അഭിമുഖങ്ങൾ ഇനി ഇല്ലെന്നും കവി പ്രഖ്യാപിച്ചു. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാമെന്നും സച്ചിദാനന്ദൻ പറയുന്നു.
തുടർച്ചയായി രണ്ട് തവണ അധികാരത്തിലേറിയാൽ പാർട്ടിക്ക് ധാർഷ്ട്യമേറുമെന്നും മൂന്നാം തവണയും അധികാരത്തിലേക്ക് വന്നാൽ അത് നാശത്തിലേക്ക് നയിക്കുമെന്നുമുളള വാക്കുകളാണ് വിവാദമായത്. പുതുപ്പളളിയിലെ ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് സച്ചിദാനന്ദന്റെ വാക്കുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടത്.
തുടർ ഭരണം ലഭിച്ച ഇടത് സർക്കാരിന്റെ പല ചെയ്തികളിലും വലിയ ജനരോഷം ഉയർന്നിരുന്നു. കെ റെയിൽ അടക്കമുളള പദ്ധതികളും അഴിമതികഥകളും ഉൾപ്പെടെ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിലും സിപിഎം പ്രതിരോധത്തിലാണ്. ഇതിനിടയിലാണ് സച്ചിദാനന്ദന്റെ വാക്കുകൾ.
മാദ്ധ്യമധാർമ്മികത വിചിത്രമാണെന്നും സച്ചിദാനന്ദൻ പറയുന്നു. വലതുപക്ഷത്തിന്റെ വളർച്ചയുടെ വിപത്തുകൾ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവ്വചിക്കാൻ ശ്രമിക്കുകയാണ് അഭിമുഖത്തിൽ ചെയ്തതെന്നും സച്ചിദാനന്ദൻ വിശദീകരിക്കുന്നു.
Discussion about this post