ന്യൂഡൽഹി: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ തന്റെ അതുല്യ പ്രകടനത്തിലൂടെ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണ മെഡൽ സമ്മാനിച്ച നീരജ് ചോപ്ര, പാകിസ്താൻ ആരാധകരുടെയും മനം കവർന്നു. തനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി നേടിയ പാകിസ്താൻ താരം അർഷാദ് നദീമിനെ ഇന്ത്യൻ ദേശീയ പതാകയ്ക്ക് താഴെ ചേർത്ത് നിർത്തിയാണ് മത്സരത്തിന് ശേഷമുള്ള ഫോട്ടോ സെഷനിൽ ചോപ്ര സാഹോദര്യത്തിന്റെ മാതൃക ഇരു രാജ്യങ്ങളിലെയും ആരാധകർക്ക് പകർന്നു നൽകിയത്.
ചോപ്രയുടെ ഈ പ്രവൃത്തിയെ ഇരു രാജ്യങ്ങളിലെയും ആരാധകർ നെഞ്ചിലേറ്റുകയാണ്. സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂർത്തമാണ് നീരജ് ചോപ്ര സമ്മാനിച്ചിരിക്കുന്നത് എന്നാണ് ഒരു പാക് ആരാധകൻ ഇൻസ്റ്റഗ്രാമിൽ ഈ ചിത്രത്തോടൊപ്പം കുറിച്ചത്. കായിക താരങ്ങൾക്ക് ഇന്ത്യ ഒരുക്കി നൽകുന്ന സൗകര്യങ്ങളുടെ പത്തിലൊന്ന് പോലും പാകിസ്താനിലെ താരങ്ങൾക്ക് അവരുടെ സർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.
കായിക മത്സരങ്ങൾ ദേശങ്ങളെ ഒരുമിപ്പിക്കുന്നു എന്നാണ് മറ്റൊരാൾ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചത്. ഒരു പാകിസ്താനി എന്ന നിലയിൽ ഈ ചിത്രം തനിക്ക് ഏറെ പ്രിയങ്കരമാണെന്നും നീരജ് ഭായിക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും എന്നുമായിരുന്നു മുൾട്ടാനിൽ നിന്നുള്ള ഒരു ആരാധകന്റെ പ്രതികരണം.
ബുഡാപെസ്റ്റിൽ നടന്ന ആവേശകരമായ മത്സരത്തിലെ രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരം കടന്ന നീരജ് ചോപ്ര മത്സരാവസാനം വരെ തന്റെ മേധാവിത്വം നിലനിർത്തിയാണ് സ്വർണ നേട്ടത്തിന് അർഹനായത്. വെള്ളി മെഡൽ നേടിയ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ പാക് താരം അർഷാദ് നദീമിന്റെ ദൂരം 87.82 മീറ്ററായിരുന്നു. 86.67 മീറ്റർ ദൂരം കടന്ന ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെക്ക് വെങ്കലം നേടി.
Discussion about this post