തൃശ്ശൂർ: ഉത്രാട ദിനത്തിൽ ഗുരുവായൂരപ്പന് കാഴ്ചക്കുലകൾ സമർപ്പിച്ച്
ഭക്തസഹസ്രങ്ങൾ. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉൾപ്പെടെ നിരവധി ഭക്തരാണ് കാഴ്ചക്കുല സമർപ്പണത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. ഉത്രാടം ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചക്കുല സമർപ്പിക്കുന്ന ചടങ്ങ് ഏറെ പ്രസിദ്ധമാണ്.
രാവിലെ വിശേഷാൽ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ് ആരംഭിച്ചത്.
കൊടിമര ചുവട്ടിലായിരുന്നു കാഴ്ചക്കുലകൾ സമർപ്പിച്ചത്. ക്ഷേത്രം മേൽശാന്തി ബ്രഹ്‌മശ്രീ തോട്ടം ശിവകരൻ നമ്പൂതിരി, ശാന്തിയേറ്റ നമ്പൂതിരിമാർ, ക്ഷേത്രം ഊരാളൻ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്‌സ് എം പി, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ,വി.ജി.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ഭഗവാന് കാഴ്ചക്കുലയർപ്പിച്ചു. ഇതിന് ശേഷമാണ് ഭക്തരുടെ കാഴ്ചക്കുല സമർപ്പണ ചടങ്ങ് ആരംഭിച്ചത്.
നൂറുക്കണക്കിന് ഭക്തരാണ് കാഴ്ച്ചക്കുലകളുമായി ക്ഷേത്രത്തിൽ എത്തിയത്. എല്ലാവരും കാഴ്ച്ചക്കുലകൾ സമർപ്പിച്ച ശേഷം തൊഴുത് ധന്യരായി മടങ്ങി. ചടങ്ങിന്റെ വേളയിൽ ഭക്തരുടെ വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നത് വരെയാണ് കാഴ്ച്ചക്കുലകൾ സമർപ്പിക്കാറുള്ളത്.
ഭക്തർ സമർപ്പിച്ച കാഴ്ച്ചക്കുലകളിൽ അനുയോജ്യമായവ ഉപയോഗിക്കും. തിരുവോണനാളിൽ നിവേദിക്കുന്നതിന് ആവശ്യമായ പഴപ്രഥമൻ, പഴം നുറുക്ക് എന്നിവ തയ്യാറാക്കുന്നതിന് വേണ്ടിയാകും ഇവ ഉപയോഗിക്കുക.
Discussion about this post