ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശമെന്ന പദവി സ്ഥിരമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ആഗസ്റ്റ് 31 ന് വിശദമായ പ്രസ്താവന നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളുടെ വാദത്തിനിടയിലാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഇക്കാര്യം അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ വാദം കേൾക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രതികരണം കോടതിയെ അറിയിച്ചത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. ജനാധിപത്യം പ്രധാനമാണെങ്കിലും ദേശീയ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന പുനഃസംഘടന നടത്താമെന്നാണ് ഈ വിഷയത്തിൽ സുപ്രീംകോടതി സോളിസിറ്റർ ജനറലിനെ അറിയിച്ചിട്ടുള്ളത്.
ജമ്മുകശ്മീരിന്റെ കേന്ദ്രഭരണപ്രദേശ പദവിയെ കുറിച്ച് പൊളിറ്റിക്കൽ എക്സിക്യൂട്ടീവിൽ നിന്ന് നിർദ്ദേശങ്ങൾ തേടാൻ തുഷാർ മേത്തയോടും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 31 ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും കേന്ദ്രഭരണ പദവി തുടരുന്നതിനെ കുറിച്ച് വിശദമായ പ്രസ്താവന നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
Discussion about this post