ബംഗളുരു : ഒരിക്കൽ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (BMTC) ബസ് ഡിപ്പോയിലേക്കായിരുന്നു തലൈവരുടെ ഈ അപ്രതീക്ഷിത സന്ദർശനം. ബിഎംടിസിയിലെ ബസ് ജീവനക്കാർക്ക് തീർത്തും അവിശ്വസനീയമായിരുന്നു സൂപ്പർസ്റ്റാറിന്റെ ഈ സന്ദർശനം.
ജയനഗറിലെ ബിഎംടിസിയുടെ ബസ് സ്റ്റാൻഡിൽ ഡ്രൈവർമാർ, കണ്ടക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരോടൊപ്പം കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് സൂപ്പർസ്റ്റാർ മടങ്ങിയത്. സിനിമയിൽ അരങ്ങേറുന്നതിന് മുമ്പ് ഈ ബസ് ഡിപ്പോയിലെ കണ്ടക്ടർ ആയിരുന്നു രജനികാന്ത്. ഇതിഹാസ തമിഴ് സംവിധായകൻ കെ ബാലചന്ദർ ആയിരുന്നു ബിഎംടിസിയിലെ ബസ് കണ്ടക്ടർ ശിവാജി റാവു ഗെയ്‌ക്‌വാദിനെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്നത്.
ജനനം മുതൽ 22 വയസ്സ് വരെ രജനികാന്ത് ജീവിച്ച നഗരമാണ് ബംഗളൂരു. പൂനെയിൽ വേരുകളുള്ള ഒരു മറാത്തി കുടുംബത്തിൽ ആയിരുന്നു ശിവാജി റാവു ഗെയ്‌ക്‌വാദ് എന്ന പേരിൽ താരം വളർന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് ആയിരുന്നു അക്കാലത്ത് പുതുതായി രൂപീകരിച്ച മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു അഭിനയ കോഴ്‌സിനായി അദ്ദേഹം ചേരുന്നത്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം കെ ബാലചന്ദറിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. തുടർന്ന് രജനികാന്ത് എന്ന പേരിൽ അദ്ദേഹം 1975 ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു.
Discussion about this post