തിരുവനന്തപുരം: ഉദയനിധി സ്റ്റാലിൻ കരുതിക്കൂട്ടി സനാതന ധർമ്മത്തെ അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള സ്പീക്കർ ഗണപതിയെ അധിക്ഷേപിച്ചതിന്റെ മറ്റൊരു രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എബിവിപിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഉദയനിധിയുടെയും ഷംസീറിന്റെയും അതേനിലപാടാണ് കേരള മുഖ്യമന്ത്രിക്കും ഇൻഡിയ നേതാവ് രാഹുൽ ഗാന്ധിക്കും ഉള്ളത്. സനാതന ധർമ്മങ്ങളോട് ബഹുമാനം ഉണ്ടെങ്കിൽ ഉദയനിധി സ്റ്റാലിനെതിരെ പ്രതികരിക്കാൻ സിപിഎമ്മും കോൺഗ്രസ്സും തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഭാരതീയ പൈതൃകം വൈദേശികർക്ക് മുൻപിൽ തുറന്നുകാട്ടുന്നതിൽ യാതൊരു മടിയുമില്ലാത്ത പ്രധാനമന്ത്രിയാണ് ഭാരതത്തിലുള്ളത്. രാഷ്ട്രത്തലവന്മാർ ഭാരതത്തിൽ എത്തുമ്പോൾ അവർ ആദ്യം സന്ദർശിക്കുന്നത് സബർമതി ആശ്രമവും കാശി വിശ്വനാഥ ക്ഷേത്രവും ഒക്കെയാണ്. ഭാരതീയ പൈതൃകത്തിന്റെ ഭാഗമാണിതെല്ലാമെന്നും മുരളീധരൻ പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ കുടുംബക്കാർ കൽക്കരിയും 2ജി യും ഉൾപ്പെടെ വൻ അഴിമതികൾ നടത്തി രാജ്യത്തെ കൊള്ളയടിച്ചവർ ആണ്. ഇന്നിപ്പോൾ അതൊന്നും സാധിക്കാത്തതിലുള്ള നിരാശയിലാണ് ഇങ്ങനെയുള്ള പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എബിവിപി സംസ്ഥാന പ്രസിഡന്റ് ബിആർ അരുൺ, സെക്രട്ടറി എൻസിടി ശ്രീഹരി, എബിവിപി മുൻ ദേശീയ അദ്ധ്യക്ഷനും നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാനുമായ പ്രൊഫ. മിലന്ദ് മറാത്തെ, ജില്ലാ കമ്മിറ്റി അംഗം സായി പൂജ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post