കുവൈറ്റ് സിറ്റി: അശാന്തിയും അസ്ഥിരതയും മൂലം വലയുന്ന രാജ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സന്ദര്‍ശിക്കരുതെന്ന് കുവൈറ്റ്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ചില രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈറ്റ് സർക്കാർ. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, ലെബനന്‍, സിറിയ, ഇറാഖ്, സുഡാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് രാജ്യം യാത്രാവിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് ആണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ആഭ്യന്തര സംഘര്‍ഷങ്ങളും അശാന്തിയും അസ്ഥിരതയും മൂലം വലയുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അനുമതി വാങ്ങല്ണമെന്നാണ് വിലക്കേർപ്പെടുത്തിക്കൊണ്ട് കുവൈറ്റ് സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശം. പോലീസ് സേനയിലെ അംഗങ്ങള്‍ക്കുള്ള സ്റ്റാന്‍ഡിങ് ഓര്‍ഡറുകളുമായും ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായും അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഡര്‍ നമ്പര്‍ 3/1994ലെ വ്യവസ്ഥകള്‍ പ്രകാരവും നടപടി ഉണ്ടാവുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
സാഹചര്യങ്ങള്‍ക്കനുസരിച്ച് സെക്ടര്‍ മേധാവിയോ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയോ ഡയറക്ടര്‍ ജനറലോ ഉള്‍പ്പെടുന്ന ബന്ധപ്പെട്ട മേലുദ്യോഗസ്ഥരില്‍ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ വിലക്കുണ്ട്.,പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും രാജ്യ സുരക്ഷയും ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു നീക്കം. രാജ്യത്തെ ക്രമസമാധാനപാലന ചുമതലയുള്ളവരുടെ ക്ഷേമം സംരക്ഷിക്കാനാണ് ഈ തീരുമാനം. യാത്രാ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നിയനപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Discussion about this post