ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ജി 20 മീറ്റിംഗിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുത്താൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. റിയോ ഡി ജനീറോയിൽ നടക്കാനിരിക്കുന്ന പരിപാടിയിലേക്ക് പുടിനെ ക്ഷണിക്കും.പുടിന് അനായാസം ബ്രസീലിലേക്ക് എത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസമെന്ന് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.ഇത്തവണ ഡൽഹിയിൽ നടന്ന ജി20 സമ്മേളനത്തിൽ പുടിൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനെയാണ് അയച്ചത്. ഇന്ത്യയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനായിരുന്നു പുടിൻ ഇന്ത്യൻ യാത്രയിൽ നിന്ന് മാറി നിന്നത്.
താൻ ബ്രസീലിന്റെ പ്രസിഡന്റായിരിക്കെ അദ്ദേഹം ബ്രസീലിലേക്ക് വന്നാൽ അറസ്റ്റ് ചെയ്യില്ലെന്നും സിൽവ പറഞ്ഞു. യുക്രെയ്‌നിൽ നിന്ന് നൂറുകണക്കിന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയ യുദ്ധക്കുറ്റം ആരോപിച്ച് മാർച്ചിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ തങ്ങളുടെ സൈന്യം യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും യുക്രേനിയൻ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയെന്നുമുള്ള ആരോപണങ്ങൾ റഷ്യ നിഷേധിച്ചിരുന്നു.
അതേസമയം റിയോ മീറ്റിംഗിന് മുമ്പ് റഷ്യയിൽ നടക്കുന്ന വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും സിൽവ വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന ജി20 മീറ്റിംഗിനിടെ ന്യൂസ് ഷോ ഫസ്റ്റ്‌പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സിൽവയുടെ പ്രതികരണം.
Discussion about this post