പാരീസ്: വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന്റെ നായ കാരണം ബുദ്ധിമുട്ടിലായെന്ന് ദമ്പതികൾ. ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ നിന്നുള്ള ദമ്പതികളായ ഗില്ലും വാരൻ പ്രസ്സുമാണ് ഒരു നായ കാരണം തങ്ങളുടെ വിമാനയാത്ര തന്നെ മടുത്തെന്ന് പറയുന്നത്. പാരീസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കായി സിംഗപ്പൂർ എയർലൈൻസിന്റെ പ്രീമിയം ഇക്കോണമി സീറ്റാണ് ഇവർ ബുക്ക് ചെയ്തത്. എന്നാൽ യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ നായ കാരണം അവർക്ക് ഇക്കോണമി സീറ്റിലേക്ക് മാറി യാത്ര ചെയ്യേണ്ടി വന്നു.
തൊട്ടടുത്തിരുന്ന യാത്രക്കാരുടെ നായക്ക് വയറിളക്കം ഉണ്ടാകുകയും കീഴ്ശ്വാസം വിടുകയും യാത്രയിലുടനീളം ശബ്ദമുണ്ടാക്കുകയും ചെയ്തത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ച് വിമാനക്കമ്പനിയോട് പണം തിരികെ നൽകണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഇരുവരും. യാത്രക്കിടെ നായ മുരളുന്ന വലിയ ശബ്ദം കേട്ടിരുന്നു. അത് ഭർത്താവിന്റെ ഫോണിൽ നിന്നാണെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ, താഴേക്ക് നോക്കിയപ്പോൾ നായ ശ്വാസം വിടുന്നതാണെന്ന് മനസ്സിലായെന്ന് ഗിൽ പറയുന്നു.
യാത്ര തുടരവെ ഇരുവർക്കും കൂടുതൽ അസ്വസ്ഥത അനുഭവപ്പെട്ടു. ഇക്കാര്യം പറഞ്ഞപ്പോൾ ഇക്കോണമി ക്ലാസിലെ ഏറ്റവും അവസാനത്തെ വരിയിൽ മാത്രമേ സീറ്റ് ഉള്ളൂവെന്ന് കാബിൽ ക്രൂ അംഗങ്ങൾ അറിയിക്കുകയായിരുന്നു. എന്നാൽ, അവർ തങ്ങളുടെ സീറ്റിൽ തന്നെ തുടരാൻ തീരുമാനിച്ചു. യാത്ര പകുതി വഴിയായപ്പോൾ നായ കൂടുതൽ ബുദ്ധിമുട്ടിച്ചു. അത് കീഴ്ശ്വാസം വിടുകയും ചെയ്തു.
സംഭവം വിശദീകരിച്ച് സിംഗപ്പൂർ എയർലൈൻസിന് പരാതി നൽകി. എന്നാൽ, ഒരാഴ്ചയോളം അധികൃതരിൽ മറുപടി ഒന്നും ലഭിക്കാത്തതിനാൽ വിമാനകമ്പനിയുടെ കസ്റ്റമർ കെയർ വിഭാഗത്തിന് ഇമെയിൽ അയച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കമ്പനി ക്ഷമാപണം നടത്തി നഷ്ടപരിഹാരമായി 6,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൈമാറി. എന്നാൽ തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടിന് ഇത് മതിയാവില്ലെന്നാണ് ദമ്പതികൾ പറയുന്നത്.
തങ്ങളുടെ യാത്രയ്ക്ക് മുൻപ്, തൊട്ടെടുത്ത് നായ ഉണ്ടെന്ന കാര്യം അറിയിക്കാത്തതാണ് പ്രശ്‌നമെന്ന് ദമ്പതികൾ പറയുന്നു. വിമാനകമ്പനി ഇത് മോശമായാണ് പെരുമാറിയതെന്നും അവർ പറഞ്ഞു. ഇതിന് പിന്നാലെ ഇനി മുതൽ യാത്ര ചെയ്യുന്നതിന് മുമ്പ് തൊട്ടടുത്ത സീറ്റിൽ നായയുണ്ടെങ്കിൽ അക്കാര്യം മറ്റുയാത്രക്കാരെ അറിയിക്കുമെന്ന് സിംഗപ്പൂർ എയർലൈൻസ് പ്രതികരിച്ചു.
Discussion about this post