എറണാകുളം : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രണ്ടാഴ്ചയ്ക്കകം തുക നൽകി കൊള്ളാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആദ്യ ഗഡുവായി 81 കോടി 73 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ മുഴുവൻ തുകയും നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. അധ്യാപകരുടെ സംഘടനയായിരുന്നു കോടതിയിൽ ഹർജി നൽകിയിരുന്നത്. ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആയിരിക്കും ഉത്തരവാദികൾ എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മൊത്തം തുക എത്രയാണെന്ന് ആദ്യമേ കൃത്യമായി കണക്കാക്കണമെന്നും ഓരോ മാസത്തേയും തുക മുൻകൂറായി നൽകണമെന്നും അധ്യാപക സംഘടന ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർമാരെ ഉച്ചഭക്ഷണ പദ്ധതിയുടെ സാമ്പത്തിക ബാധ്യതയിൽ നിന്നും ഒഴിവാക്കണം, ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാനായി മറ്റൊരു ഏജൻസിയെ നിയോഗിക്കണം എന്നീ ആവശ്യങ്ങളും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിരുന്നു.
Discussion about this post