ന്യൂഡൽഹി: ഹിന്ദുക്കളെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് നേതാക്കൾ വിശ്വാസത്തിന് വില കൽപ്പിക്കുന്നുവെങ്കിൽ രാഹുലിനെയും സോണിയയെയും കൂട്ടി അയോദ്ധ്യയിൽ രാമക്ഷേത്ര ദർശനം നടത്തണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തങ്ങൾ ഹിന്ദുക്കളാണെന്ന് തിരഞ്ഞെടുപ്പ് സമയങ്ങളിൽ ആവർത്തിക്കുന്ന കമൽനാഥും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലും ഈ വെല്ലുവിളി സ്വീകരിക്കണമെന്നും ശർമ്മ പറഞ്ഞു. ഛത്തീസ്ഗഢിലെ സുരാജ്പൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഢിൽ ഭരണമാറ്റമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
വിദേശ സന്ദർശനങ്ങൾക്കിടെ രാഹുൽ ഗാന്ധി നിരന്തരമായി ഇന്ത്യയെ ആക്ഷേപിക്കുകയാണ്. പ്രതിപക്ഷം അടൽ ബിഹാരി വാജ്പേയിയിൽ നിന്നും പാഠം ഉൾക്കൊള്ളണം. നെഹ്രു സർക്കാരിന്റെ കാലത്ത് ഐക്യരാഷ്ട്ര സഭയിൽ വാജ്പേയി ഇന്ത്യയെ പ്രശംസിച്ചു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധി ചെയ്യുന്നത് എന്താണെന്ന് ജനം സ്വയം വിലയിരുത്തട്ടെയെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി സീസണൽ ഹിന്ദുവാണെന്ന ആക്ഷേപം ഹിമന്ത ബിശ്വ ശർമ്മ ആവർത്തിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഫലം ജയമായാലും തോൽവിയായാലും രാഹുൽ ക്ഷേത്രങ്ങളിലേക്ക് തിരിഞ്ഞ് നോക്കാറില്ല. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അദ്ദേഹം ഓടി വന്ന് ക്ഷേത്രങ്ങളിൽ കയറുന്നു. ആത്മാർത്ഥമായ ഭക്തി എന്തെന്ന് രാഹുൽ കേട്ടിട്ട് പോലും ഉണ്ടാകില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു.
Discussion about this post