കോഴിക്കോട്: കോഴിക്കോട് നിപ ഭീതി ഒഴിയുന്നു. തുടർച്ചയായി ഒമ്പതാം ദിവസവും ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലേത് ഒഴികെയുള്ള സ്‌കൂളുകൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദ്യാർത്ഥികൾക്ക് ഓൺലൈനായാണ് ക്ലാസ് ഉണ്ടായിരുന്നത്.
ജില്ലയിൽ ഇതുവരെ 1106 നിപ സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കപ്പട്ടികയിലുള്ള 915 പേർ നിലവിൽ ഐസൊലേഷനിൽ തുടരുന്നുണ്ട്. നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ ആരോഗ്യസ്ഥിതിയിലും മികച്ച പുരോഗതിയാണുള്ളത്. അതേസമയം കണ്ടെയ്‌മെന്റ് സോണിൽ മറ്റന്നാൾ നടക്കാനുള്ള പിഎസ്‌സിയുടെ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി വച്ചിട്ടുണ്ട്.












