രണ്ടായിരത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ നായിക ലക്ഷ്മി ഗോപാല സ്വാമിയെ നമ്മൾ മറന്നിട്ടില്ല. എന്നാൽ ആ അവസരം അവർക്കും മുൻപേ സംവിധായകൻ വച്ച് നീട്ടിയത് നർത്തകിയായ മേതിൽ ദേവികയുടെ മുൻപിലേക്കായിരുന്നു. പക്ഷെ ആ അവസരം വേണ്ടെന്നു വയ്ക്കാൻ ദേവികക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നിരുന്നില്ല. കാരണം, താൻ സിനിമയിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനം അവർ എടുത്തിട്ട് വർഷങ്ങൾ ഏറെ ആയിരുന്നു. സിദ്ദിഖ് ലാലിൻറെ കാബൂളിവാല ഉൾപ്പെടെ തന്റെ പതിമൂന്നാം വയസു മുതൽ വന്നു ചേർന്ന അവസരങ്ങളൊക്കെയും ദേവിക വേണ്ടെന്നു വെച്ചു.
അവരെ ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ പ്രഗത്ഭരായ പല സംവിധായകരും ശ്രമിച്ചിട്ടും വലിയൊരു നോ തന്നെയായിരുന്നു എല്ലാവർക്കും ലഭിച്ച മറുപടി. എന്നാൽ ഒരു യുവ സംവിധായകന്റെ കഠിന പരിശ്രമത്തിനു മുൻപിൽ ദേവികയുടെ തീരുമാനം തന്റെ 47 ആം വയസിൽ മാറിയിരിക്കുന്നു. മേപ്പടിയാൻ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെത്തന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ വിഷ്ണു മോഹൻ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രമായ “കഥ ഇത് വരെ”യിലൂടെയാണ് ദേവിക ഒരു ചലച്ചിത്രത്തിന്റെ ഭാഗമാകുന്നത്.
എന്നാൽ എന്തുകൊണ്ടാണ് ഇപ്പോൾ തന്റെ തീരുമാനത്തിന് മാറ്റം ഉണ്ടായതെന്ന ഒരു സ്വകാര്യ മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ദേവികയുടെ മറുപടി ഇതാണ്. ‘സിനിമയിലേക്കു ക്ഷണം വന്നപ്പോഴെല്ലാം നൃത്തരംഗത്ത് ഉറച്ചു നിൽക്കാനായിരുന്നു തീരുമാനം.
എന്നാൽ എന്നെ ഈ ചിത്രത്തിൽ എത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥ ആണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂർണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങൾക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാൻ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം മൂളാൻ കാരണം.’ നൃത്തവേദികളിലേതിൽ നിന്ന് ഏറെ വ്യത്യാസം സിനിമാഭിനയത്തിനുണ്ടെങ്കിലും ക്യാമറയ്ക്കു മുന്നിൽ സഭാകമ്പമൊന്നും തനിക്കു തോന്നിയില്ലെന്നും ദേവിക പറയുന്നു.
ദേവികയിൽ താൻ ഇരുത്തം വന്ന അഭിനേത്രിയെ ആണ് കണ്ടതെന്നു വിഷ്ണുവും പറയുന്നു. ‘ഏറെ പരിചിതമായ, എന്നാൽ ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ലാത്ത ഒരു പുതിയ മുഖത്തിനായുള്ള അന്വേഷണമാണു ദേവികയിലെത്തിയത്.
ക്ലാസിക്കൽ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മേതിൽ ദേവികക്ക് രണ്ടു ദേശിയ പുരസ്കാരങ്ങൾ, കേരള സംഗീതനാടക അക്കാദമിയുടേതടക്കം രണ്ടു സംസ്ഥാന പുരസ്കാരങ്ങൾ, ‘സർപ്പതത്വം’ ആർക്കൈവൽ ചിത്രത്തിന് ഓസ്കർ കണ്ടെൻഷൻ എന്നിവ ലഭിച്ചിട്ടുണ്ട്. ഐഎസ്ആർഒയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സപേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിക്കുന്ന ആദ്യ നർത്തകിയാണ്. കലയെ ശാസ്ത്രവുമായി കോർത്തിണക്കി ദേവികയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു പഠനമാണിത്.
വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ ഇമാജിൻ സിനിമാസ്, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നീ കമ്പനികളുടെ സഹകരണത്തോടെ വിഷ്ണുവും ചിത്രത്തിന്റെ ക്യമാറാമാനായ ജോമോൻ ടി. ജോൺ, എഡിറ്ററായ ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, പി.ബി.അനീഷ് എന്നിവരും ചേർന്നാണു ‘കഥ ഇന്നു വരെ’ നിർമ്മിക്കുന്നത്.
Discussion about this post