2023 ഓണം റിലീസായെത്തി ഉജ്വല വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ.ഡി.എക്സ്.
ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. മലയാളി പ്രേക്ഷകർ അപൂർവമായി മാത്രം കണ്ടിട്ടുള്ള ആക്ഷൻ രംഗങ്ങളായിരുന്നു അൻപറിവ് മാസ്റ്റേഴ്സ് ഈ ചിത്രത്തിനായി ഒരുക്കിയത്. എന്നാൽ സിനിമയുടെ ക്ലൈമാക്സ് ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ സംഭവത്തേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടൻ നീരജ് മാധവ്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നീരജ് മാധവ് ആർ.ഡി.എക്സ് ചിത്രീകരണത്തിനിടെ തനിക്ക് പറ്റിയ പരിക്കിനേക്കുറിച്ച് വെളിപ്പെടുത്തുന്നത്. ‘‘ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നിൽക്കണം. പക്ഷേ അതിനു താഴെ ഫോം പാഡ്സ് വച്ചിട്ടുണ്ട്. അതിൽ കാൽ സ്റ്റക്ക് ആയി ‘ടക്കേ’ എന്നൊരു ശബ്ദം കേട്ട് ഞാൻ വീണു. കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തിൽ നിന്നും ഞാൻ മാറേണ്ടി വരുമെന്നും ചിന്തിച്ചുപോയി. അൻപറിവ് മാസ്റ്റേഴ്സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്.’’–നീരജ് മാധവ് പറഞ്ഞു.
ടോം ആഷ്‌ലി എന്ന ഫിസിയോതെറാപ്പിസ്റ്റ് ആണ് നീരജിനെ ചികിത്സിച്ച് മണിക്കൂറുകൾ കൊണ്ട് പരുക്ക് ഭേദമാക്കിയത്.
തന്റെ കഴിവിൽ വിശ്വസിച്ച ചുരുക്കം ചിലരോടും മാത്രമല്ല തന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും ചിരിക്കുകയും ചെയ്ത മുഴുവൻ പേരോടും നന്ദിയുണ്ടെന്നും വീഡിയോക്കൊപ്പം നീരജ് മാധവ് കുറിച്ചു. ആ കളിയാക്കലുകളും പരിഹാസങ്ങളും തന്റെ ആഗ്രഹങ്ങളുടെ ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്. ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു, അതിന് അതിയായ നന്ദിയുണ്ട്.
മാത്രമല്ല, തന്നെ ആ സമയത്ത് ചികിത്സിച്ച ടോം ആഷ്‍ലിക്ക്ക്കും നീരജ് നന്ദി പറയുന്നു. ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല. സ്വയം മെച്ചപ്പെടുത്താനും പുനർനിർമ്മിക്കാനും നിരന്തരം ശ്രമിക്കുമെന്നും നീരജ് കൂട്ടിച്ചേർത്തു
Discussion about this post