ഇസ്ലാമാബാദ്: പാകിസ്താനിൽ നബിദിന ആഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണം. 25 പേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തുംഗ് ജില്ലയിൽ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്.
നബി ദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മസ്ജിദിന് സമീപം രാവിലെ വിശ്വാസികൾ ഒത്ത് കൂടിയിരുന്നു. ഇതിനിടെയായിരുന്നു വൻ സ്‌ഫോടനം ഉണ്ടായത്. സ്ഥലത്ത് സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഈ മാസം മസ്ജിദിൽ ഉണ്ടാകുന്ന രണ്ടാമത്തെ സ്‌ഫോടനം ആണ് ഇത്. ഈ മാസം ആദ്യവും സമാന സ്ഥലത്ത് ഭീകരാക്രമണം നടന്നിരുന്നു. ജാമിയത് ഉൽമ ഇ ഇസ്ലാം ഫസൽ നേതാവ് ഹാഫിസ് ഹംദുല്ല ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
Discussion about this post