തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും മഴ അതിശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയുടെ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തിൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് (03.10.2023) ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി.
കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഒക്ടോബർ മൂന്നിന് അവധിയായിരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ മഹാരാഷ്ട്രക്ക് മുകളിൽ ന്യൂനമർദ്ദവും. തെക്കൻ ഝാർഖണ്ഡിന്, മുകളിൽ മറ്റൊരു ന്യൂനമർദവും സ്ഥിതി ചെയ്യുന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ/ഇടി/ മിന്നൽ തുടരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്നു ഡാമുകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് മംഗലം ഡാം, തൃശൂർ ഷോളയാർ ഡാം, ഇടുക്കി കുണ്ടള ഡാം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Discussion about this post