തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും. അന്ത്യകർമ്മങ്ങൾക്ക് ശേഷം വൈകീട്ടോടെയാകും ഭൗതികദേഹം സംസ്‌കരിക്കുക. നിലവിൽ ചിറയൻകീഴിലെ വസതിയിൽ ഭൗതികദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.
രാഷ്ട്രീയ നേതാക്കൾക്കും പ്രദേശവാസികൾക്കും അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ഇവിടേയ്ക്ക് എത്തുന്നത്. ഇവിടുത്തെ പൊതുദർശനം പൂർത്തിയാക്കിയ ശേഷം 11 മണിയോടെ ഭൗതികദേഹം എകെജി സെന്ററിലേക്ക് കൊണ്ടുപോകും.
വിലാപ യാത്രയായിട്ടാകും ഭൗതികദേഹം എകെജി സെന്ററിൽ എത്തിക്കുക. വൈകീട്ട് മൂന്ന് മണിവരെ ഇവിടെ പൊതുദർശനം തുടരും. ഇവിടെ നിന്നും സിഐടിയു ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ അഞ്ച് മണിവരെ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം ശാന്തികവാടത്തിൽ സംസ്‌കരിക്കും.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു ആനത്തലവട്ടം ആനന്ദൻ അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
Discussion about this post