ന്യൂയോർക്ക്: പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാർ ഞൊടിയിടയിൽ തകർക്കുന്ന നീരാളി. കോടിക്കണക്കിന് പേർ സമൂഹമാദ്ധ്യമങ്ങൾ കണ്ടിട്ടുള്ള വീഡിയോ ആകും ഇത്. നീരാളി പിടിത്തമെന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വീഡിയോ നമ്മളിൽ പലരിലും അമ്പരപ്പുളവാക്കിയിട്ടും ഉണ്ടാകും. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്.
ഖത്തറിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന രീതിയിലാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരിക്കുന്ന കാറിനെ ലക്ഷ്യമാക്കി വരുന്ന നീരാളി. സെക്കന്റുകൾ കൊണ്ട് കാറിന് മുകളിലേക്ക് കയുന്നു. പിന്നീട് ഒറ്റപ്പിടുത്തമാണ്. അതിൽ കാറിന്റെ ചില്ലുകൾ തകരുകയും വാഹനം കേടുവരികയും ചെയ്യുന്നു. ഇത്രയാണ് 17 സെക്കൻഡ് ദൈർഘ്യമേറിയ വീഡിയോയിൽ ഉള്ളത്. യഥാർത്ഥ സംഭവം ആണെന്നാകും ഈ വീഡിയോ കാണുമ്പോൾ നമുക്ക് തോന്നുക. എന്നാൽ ഈ വീഡിയോ യഥാർത്ഥമല്ലെന്നാണ് റിപ്പോർട്ടുകൾ.
ഈ നീരാളി ആക്രമണത്തിന് പിന്നിൽ സെജിഐ ആർട്ടിസ്റ്റായ അലക്‌സ് സെഡ് ആണ്. ആനിമേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് അദ്ദേഹം നിർമ്മിച്ച വീഡിയോ ആണ് യഥാർത്ഥമെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനുള്ള സൂചനകൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ ആകുമെന്നും സംഭവത്തിൽ അന്വേഷണം നടത്തിയ ഫാക്ട് ചെക്കർമാർ പറയുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റാണ് ഇതിനൊരു ഉദാഹരണമായി ഫാക്ട് ചെക്കർമാർ ചൂണ്ടിക്കാട്ടുന്നത്.
മാക്‌സ്, സെഡ് ബ്രഷ്, ഹൗഡിനി എന്നീ ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് അലക്‌സ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. വീഡിയോ നിർമ്മിക്കുന്നതിനിടെ നിരവധി പ്രതിസന്ധികൾ നേരിട്ടതായി അലക്‌സ് പറയുന്നു. എന്നാൽ ശ്രമം അവസാനിപ്പിക്കാൻ തോന്നിയില്ല. അവസാനം ലഭിച്ചത് മികച്ച ഒരു വീഡിയോ ആണ്. അടുത്ത വീഡിയോയുടെ പണിപ്പുരയിലാണ് താനിപ്പോൾ. അതും നിങ്ങളെ അമ്പരപ്പിക്കുമെന്നും അലക്‌സ് വ്യക്തമാക്കി.
https://twitter.com/i/status/1709602070968369613








