കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് സമീപത്ത് വച്ച് ജീപ്പിന് നേരെ പൊട്രോൾ ബോംബെറിഞ്ഞ കേസിലെയും അനുബന്ധ കേസുകളിലെയും പ്രതികൾ പിടിയിൽ. പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ എന്ന പോക്സോ ബഷീർ(42), ഷഹബാസ് അഷ്റഫ്(25), പൂവാട്ട് പറമ്പ് കേളൻപറമ്പ് അസ്‌കർ(35), ചെറൂപ്പ കോടഞ്ചേരി വീട്ടിൽ ഫവാസ്(24), പെരിയങ്ങാട്തടായിൽ വീട്ടിൽ അബ്ദുൽ റാസിഖ്(40), പൂവാട്ടുപറമ്പ് പുറായിൽ ഹൗസിൽ ഷാഹുൽ ഹമീദ്(20), കുറ്റിക്കാട്ടൂർ മേലേഅരയങ്കോട് മുനീർ(42), തീർത്തക്കുന്ന് അരുൺ(25), പൂവാട്ട്പറമ്പ് കളരിപുറായിൽ അർഷാദ്(25), പെരുമണ്ണ പനച്ചിങ്ങൽ റോഡ് മുഹമ്മദ് അജ്നാസ്(23), തറോൽ പുളിക്കൽതാഴം യാസർ അറാഫത്ത് (28) എന്നിവരാണ് പിടിയിലായത്.
പൂവാട്ടുപറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ബി’ കമ്പനി സംഘാംഗങ്ങളാണ് പിടിയിലായവരിൽ ഭൂരിഭാഗവുമെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തിന്റെ തലവൻ ബഷീർ എന്ന പോക്സോ ബഷീറിനൊപ്പം മുൻപ് മറ്റൊരു കേസിൽ പ്രതിയായിരുന്ന അജ്മൽ എന്നയാൾ കോടതിയിൽ ഹാജരാവാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മിൽ നടുറോഡിൽ വച്ച് സംഘർഷമായി. തുടർന്ന് പരിക്കേറ്റവരെയും കൊണ്ട് മെഡിക്കൽ കോളേജിൽ എത്തിയ ബഷീറിന്റെ സംഘത്തെ പിൻതുടർന്നെത്തിയ എതിർസംഘം പെട്രോൾ നിറച്ച ബിയർ കുപ്പികൾ എറിയുകയായിരുന്നു.












