ലണ്ടൻ: ബി ബി സി വിദേശകാര്യ എഡിറ്ററും ബ്രിട്ടനിലെ ഏറ്റവും മുതിർന്ന മാദ്ധ്യമപ്രവർത്തകരിലൊരാളുമായ ജോൺ സിംസണിൻ്റെ ട്വീറ്റ് അർദ്ധസത്യമാണെന്ന വിശദീകരണവുമായി ട്വിറ്റർ തന്നെ രംഗത്ത്. ഹമാസിനെ പടയാളികൾ എന്ന് ബി ബി സി വിശേഷിപ്പിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ടാണ് ട്വിറ്ററിൽ ജോൺ സിംസൺ എത്തിയത്. എന്നാൽ ജോൺ സിംസണിൻ്റെ ട്വീറ്റിനു താഴെ അദ്ദേഹം പറയുന്നതിലെ വസ്തുതാപ്പിഴവുകൾ നിരത്തി ട്വിറ്റർ തന്നെ വിശദീകരണക്കുറിപ്പുമായെത്തി. ആദ്യമായാണ് ഇത്രയും മുതിർന്ന ഒരു മാദ്ധ്യമപ്രവർത്തകൻ്റെ ട്വീറ്റിൽ ട്വിറ്റർ വിശദീകരണക്കുറിപ്പ് നൽകുന്നത്. വിശദീകരണക്കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ലക്ഷക്കണക്കിന് ആൾക്കാരാണ് ട്വിറ്ററിൻ്റെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ബി ബി സി ആരെയും തീവ്രവാദികൾ എന്ന് വിളിക്കാറില്ലെന്നത് ബ്രിട്ടീഷ് രാഷ്ട്രീയക്കാർക്ക് അറിയാമെന്നും സ്വകാര്യമായി അവരതിനെ അനുകൂലിക്കുന്നുണ്ടെന്നുമാണ് ജോൺ സിംസൺ കുറിച്ചത്. തീവ്രവാദിയെന്ന് ആരെയെങ്കിലും വിളിച്ചാൽ നിങ്ങൾ പക്ഷം പിടിക്കുകയാണെന്നു തോന്നുമെന്നും അങ്ങനെ പക്ഷം പിടിക്കാത്തതുകൊണ്ടാണ് ലോകം മുഴുവൻ ബി ബി സി ശ്രദ്ധിക്കുന്നതെന്നും ജോൺ സിംസൺ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ബി ബി സിക്കെതിരേ ശക്തമായ പ്രതിഷേധമുയർത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ ലക്ഷ്യം വച്ചാണ് ഈ വിശദീകരണം എഴുതിയതെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.
ഈ ട്വീറ്റിനു താഴെയാണ് ട്വിറ്ററിൻ്റെ വിശദീകരണം പ്രത്യക്ഷപ്പെട്ടത്. വിശദീകരണക്കുറിപ്പിൽ പറയുന്നതിങ്ങനെ;
“നിഷ്പക്ഷത എന്നത് പൂർണ്ണമായ പക്ഷം ചേരാതിരിക്കൽ ആവണമെന്ന് നിർബന്ധമില്ല. അത് പ്രാഥമിക ജനാധിപത്യ മര്യാദകളിൽ നിന്നുള്ള നിസ്സംഗത്വമാവരുത്. രാജ്യത്തെ നിയമങ്ങൾ പാലിച്ചാവണം നിഷ്പക്ഷത പാലിക്കൽ എന്ന് ബി ബി സിയുടെ എഡിറ്റോറിയൽ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2021ൽ ബ്രിട്ടീഷ് ഗവണ്മെൻ്റ് ഹമാസിനെ ഭീകരസംഘടന എന്ന് പ്രഖ്യാപിച്ചതാണ്”.എന്നാണ് ബി ബി സി എഡിറ്ററുടെ ട്വീറ്റിനു താഴെ ട്വിറ്റർ വിശദീകരണകുറിപ്പ് നൽകിയത്. ബ്രിട്ടനിലെ നിയമങ്ങൾക്കനുസ്സരിച്ച് ഹമാസ് ഭീകരസംഘടനയാണെന്നും അതുകൊണ്ട് ബി ബി സിയും അങ്ങനെ വിശേഷിപ്പിക്കാൻ ബാദ്ധ്യസ്ഥരാണെന്നും തെളിയിക്കുന്ന നിയമങ്ങളിലേക്കുള്ള ലിങ്കുകളും ട്വിറ്റർ വിശദീകരണത്തിൽ നൽകിയിട്ടുണ്ട്.
ഇതോടെ ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമസ്ഥാപനങ്ങളിലൊന്നായ ബി ബി സി യുടെ നിഷ്പക്ഷതാ നാട്യം പൊളിഞ്ഞു വീണിരിക്കുകയാണെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്. ബി ബി സിയുടെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന മാദ്ധ്യമപ്രവർത്തകനെ തന്നെ വഴിതെറ്റിക്കുന്ന വിശദീകരണങ്ങൾ നൽകിയെന്നതിൽ ഒരു സാമൂഹ്യമാദ്ധ്യമസ്ഥാപനത്തിന് തിരുത്തേണ്ടി വന്നു എന്നത് ബി ബി സിയുടെ ഇരട്ടത്താപ്പിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ട്വിറ്ററിൽ ആക്ഷേപങ്ങൾ ഉയരുന്നു.
കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ പാർട്ടി നേതാക്കളും ബി ബി സിയുടെ ഈ നിഷ്പക്ഷതാ നാട്യത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷ് സാംസ്കാരികമന്ത്രി ലൂസി ഫ്രെയ്സർ ബിബിസി മേധാവി ടിം ഡേവിയോട് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post