കണ്ണൂർ: കമ്യൂണിസ്റ്റ് മുദ്രകുത്തിയാണ് സമസ്ത നേതാക്കളെ ലീഗുകാർ വേട്ടയാടുന്നതെന്നും അങ്ങനെ ചെയ്യുന്നവർ നരകത്തിലെത്തേണ്ടതല്ലേയെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മുസ്ലീംലീഗിൽ ചേർന്നാൽ സ്വർഗത്തിലെത്താമെന്ന ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ വാക്കുകൾ പരാമർശിച്ച് ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിലാണ് എംവി ജയരാജൻ സംശയം പങ്കുവെച്ചത്.
സമസ്ത നേതൃത്വം ലീഗുമായി അകലുമ്പോൾ മതത്തെ കൂട്ടുപിടിച്ചാൽ മാത്രമേ രക്ഷനേടാനാവൂ എന്ന തോന്നലാണ് ഇത്തരത്തിൽ മതവിശ്വാസികളെ ഇളക്കിവിടുന്ന പ്രസംഗത്തിന് കാരണമെന്ന്് എംവി ജയരാജൻ പറയുന്നു. മലപ്പുറം ആലത്തിയൂരിൽ നടത്തിയ പ്രസംഗത്തിലായിരുന്നു സാദിഖലി തങ്ങളുടെ വാക്കുകൾ.
നിരവധി സന്ദർഭങ്ങളിൽ സമുദായത്തെ വഞ്ചിച്ചവരാണ് ലീഗുകാർ. ഇപ്പോൾ കാണിക്കുന്ന സമുദായസ്നേഹം കപടമാണെന്നും മുസ്ലീം സമുദായത്തിലെ സാധാരണക്കാർ ഇത് തിരിച്ചറിയുമെന്നും ജയരാജൻ പറയുന്നു. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രസംഗമാണ് ലീഗ് നേതാവ് നടത്തിയത്.
കോലീബി കൂട്ടുകെട്ട് ലീഗിന്റെ കൂടി സംഭാവനയാണെന്നും കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം സ്വീകരിക്കുന്ന ആർഎസ്എസ് അനുകൂല നിലപാടിനെ നിശ്ശബ്ദമായിപ്പോലും ലീഗ് നേതാക്കൾ എതിർക്കാറില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തുന്നുണ്ട്. തട്ടം വിവാദത്തിൽ ലീഗും സമസ്തയും തമ്മിൽ ഭിന്നത തുടരുന്നതിനിടെയാണ് ജയരാജൻ എരിതീയിൽ എണ്ണ ഒഴിക്കാൻ ശ്രമം നടത്തുന്നത്.
തട്ടം വിവാദത്തിൽ പിഎംഎ സലാം നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശമാണ് സമസ്തയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഫോൺകോൾ കിട്ടിയാൽ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകൾ സമുദായത്തിലുണ്ടെന്ന് ആയിരുന്നു പരാമർശം. നേരത്തെ വഖഫ് വിഷയത്തിലും സർക്കാരിനെ പിന്തുണയ്്ക്കുന്ന നിലപാട് സമസ്ത സ്വീകരിച്ചതും ലീഗിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു.
Discussion about this post