ജെറുസലേം: ഹമാസ് ഭീകരസംഘടനയുമായി ബന്ധമുള്ള അക്കൗണ്ടുകൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്ത് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്. സിഇഒ ലിൻഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഓൺലൈൻ ഉള്ളടക്കവുമായി ബന്ധപ്പെട്ട യുറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കണമെന്ന് യുറോപ്യൻ യൂണിയൻ വ്യവസായ മേധാവി തിയറി ബ്രട്ടൺ എക്സ് മേധാവി ഇലോൺ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ എക്സിൽ നിന്നും നീക്കം ചെയ്തത്.
അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യം കൂടി എക്‌സിനുണ്ടെന്നും പ്ലാറ്റ്പോമിലൂടെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രചരിക്കാൻ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്നും സിഇഒ ലിൻഡ യാകരിനോ വ്യക്തമാക്കി. ഭീകര സംഘടനകൾക്കും തീവ്രവാദി സംഘടനകൾക്കും എക്‌സിൽ സ്ഥാനമില്ല. അത്തരം ഭീകര സംഘടനകളുടെയും അവയെ അനുകൂലിക്കുന്നവരുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും അവർ വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചത് മുതൽ ഇന്നുവരെയുള്ള കാലയളവിൽ ഹമാസുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. അവയെല്ലാം തന്നെ നീക്കം ചെയ്തുവെന്ന് ലിൻഡ പറഞ്ഞു.
Discussion about this post