തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ശക്തമായ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. അന്വേഷണം കണ്ണൂരിലേക്കും മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കും. തട്ടിയെടുത്ത പണം കൊണ്ട് പ്രതികൾ വ്യാപകമായി ഇവിടങ്ങളിൽ ഭൂമി വാങ്ങി കൂട്ടിയതായി ഇഡി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.
ബാങ്ക് തട്ടിപ്പിലെ ഒന്നാം പ്രതി വെളപ്പായ സതീശൻ തട്ടിയെടുത്ത 12 കോടി രൂപയുടെ കണക്ക് ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ അന്വേഷണം തുടരുകയാണ്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാൾ കണ്ണൂരിൽ വസ്തുക്കൾ വാങ്ങി കൂട്ടിയതായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെ വിവിധ ബാങ്കുകളിലായി ഇയാൾക്ക് 44 അക്കൗണ്ടുകളുണ്ട്. ഇവയിൽ നിക്ഷേപിച്ചിരുന്ന ഒരു കോടി ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ 17 സ്ഥലങ്ങളും കെട്ടിടങ്ങളും ഇഡി കണ്ടുകെട്ടിയിരുന്നു. 71.43 ലക്ഷം രൂപയാണ് ഇവയുടെ മതിപ്പുവില.
ഇതിനു പുറമേ സതീശന്റെയും ഭാര്യയുടെയും പേരിലുള്ള 41.88 ലക്ഷം വിലയുള്ള ഏഴു സ്ഥലങ്ങളും ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുവരെ സതീശനിൽ നിന്നും ഇഡി ആകെ കണ്ടുകെട്ടിയത് 24 സ്ഥലങ്ങളും ബാങ്കുകളിലെ ഒരു കോടിയുടെ നിക്ഷേപവുമാണ്. ഇവയ്ക്ക് പുറമേയാണ് കണ്ണൂരിലെ വസ്തുക്കൾകൂടി കണ്ടുകെട്ടാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരിക്കുന്ന അനിൽ സുഭാഷ്, തട്ടിയ പണം കൊണ്ട് മഹാരാഷ്ട്രയിലും വസ്തുക്കൾ വാങ്ങിയിട്ടുള്ളതായി ഇഡി കണ്ടെത്തി. തൃശൂരിലെ ചേർപ്പിൽ താമസിക്കുന്ന അനിൽ സുഭാഷ് കരുവന്നൂർ ബാങ്കിൽ നിന്നും ചിട്ടി തട്ടിപ്പിലൂടെ മാത്രം 12.12 കോടി രൂപയാണ് കൈക്കലാക്കിയിരിക്കുന്നത്. തിരിച്ചടയ്ക്കാത്ത വായ്പയുൾപ്പെടെ 47 തട്ടിപ്പുകളാണ് ഇയാൾ നടത്തിയിരിക്കുന്നത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് അനിൽ സുഭാഷ് സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി തൃശൂൽ 28 ഇടങ്ങളിൽ സ്ഥലവും കെട്ടിടങ്ങളും വാങ്ങി. ഈ വസ്തുക്കളെല്ലാം ഇഡി കണ്ടുകെട്ടിയിരുന്നു.
Discussion about this post