കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായ ശേഷം മരണപ്പെട്ട കേസിലെ നാലാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടി എന്നറിയപ്പെടുന്ന മധുവാണ് മരിച്ചത്. ഇയാൾ ജോലി ചെയ്യുന്ന ആലുവ ഇടത്തലയിലെ ഫാക്ടറിയിൽ, തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. നേരത്തേ, വാളയാർ കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാൻ സിബിഐ കോടതി അനുമതി നൽകിയിരുന്നു. പ്രതികളെ നുണ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മധുവിന്റെ മരണം.
സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമയിരുന്നു വാളയാറിലെ സഹോദരിമാരുടെ മരണം. 2017 ജനുവരി ഏഴിന് വാളയാർ അട്ടപ്പള്ളത്ത് കുടുംബം താമസിച്ചിരുന്ന ഷെഡ്ഡിൽ 13-കാരിയെയാണ് തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്. മാർച്ച് നാലിന് അതേ ഷെഡ്ഡിൽ ഒമ്പത് വയസുകാരിയായ സഹോദരിയേയും സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംസ്ഥാന പോലീസ് അന്വേഷണത്തിനൊടുവിൽ പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. ഇതിനെതിരെ വലിയ ജനരോഷം ഉയരുകയും പ്രതികൾക്ക് പരസ്യമായി മർദ്ദനം ഏൽക്കുകയും ചെയ്തിരുന്നു. വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സി ബി ഐക്ക് കൈമാറുകയും ചെയ്തിരുന്നു.
കേസിലെ പ്രതികളുടെ സിപിഎം ബന്ധം ചർച്ചയാകുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുകയും ചെയ്തിരുന്നു.
Discussion about this post