കോഴിക്കോട്: ഒരു തീവ്രവാദിയും ഇവിടെ അവശേഷിക്കണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മനുഷ്യൻ എന്ന നിലയ്ക്കാണ് പറയുന്നത്. ബിജെപിക്കാരൻ എന്ന നിലയ്ക്കല്ല. നിങ്ങൾ ഇത് ബിജെപിയുടെയും കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും തലയിൽ കൊണ്ടു കെട്ടിവെയ്ക്കാതെന്നും മനുഷ്യരുടെ അഭിപ്രായമാണെന്നും സുരേഷ് ഗോപി പറഞ്ഞു. മുസ്ലീം ലീഗ് റാലിയിൽ ഹമാസിനെ ഭീകരരെന്ന് ശശി തരൂർ വിളിച്ചതിനോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
ശശി തരൂരിനെപ്പോലെ ഒരാൾ പഠിക്കാതെ പറയില്ല. ഇസ്രയേലിന്റെ അല്ല, മുസ്ലീം വംശത്തിന്റെ മുഴുവൻ ശത്രുവാണ് ഹമാസ്. ബിജെപിക്കാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ശശി തരൂർ ആവർത്തിക്കുകയല്ലേ ചെയ്തതെന്ന ചോദ്യത്തിന് നിങ്ങൾ എന്തിനാണ് അങ്ങനെ ചിന്തിക്കുന്നതെന്ന് ആയിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മനുഷ്യൻ മനുഷ്യന്റെ ഹൃദയം കൊണ്ട് കാണുന്നത് അടിസ്ഥാനമാക്കി സത്യം പ്രചരിപ്പിക്കുന്നതാണെന്ന് മാത്രം വിചാരിച്ചാൽ മതിയെന്നും ലോകം അറിയുന്ന സത്യമാണതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുകാരനായിപ്പോയതുകൊണ്ട് ചില സത്യങ്ങൾ പറയാൻ പാടില്ല എന്ന് നിങ്ങളാരും നിർബന്ധിക്കരുത്. അദ്ദേഹം പറഞ്ഞതിൽ ചെറിയ വോട്ട് ബാങ്ക് രാഷ്ട്രീയം ഉണ്ട്. ഒരു ശനിയാഴ്ച വെളുപ്പിന് നടന്ന അക്രമത്തിന്റെ തിരിച്ചടിയാണ് നടക്കുന്നത്. അതിന് ഇസ്രായേലിന് ഏത് പരിധി വരെ പോകാമെന്ന് നമുക്ക് നിശ്ചയിക്കാൻ അവകാശമില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
പല്‌സ്തീനിലുളളവരും മനുഷ്യരാണ്. അവിടെയുളള സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ കണ്ടാൽ നമുക്ക് കരളലിയുകയല്ല കരള് മുറിയും. യുദ്ധം അവസാനിക്കണം. ഈ അക്രമങ്ങളും ഹത്യയുമെല്ലാം അവസാനിക്കണം. ആര് അവസാനിക്കണം ആര് അവസാനിപ്പിക്കണമെന്ന് താൻ പറഞ്ഞുകഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.












