എറണാകുളം: മാനസിക ആരോഗ്യത്തെക്കുറിച്ച് പരാമർശം നടത്തിയ നടി ലെനയ്ക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. നടി പറഞ്ഞകാര്യങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. പ്രസ്താവനയിലൂടെയായിരുന്നു നടിയ്ക്കെതിരെ അസോസിയേഷൻ രംഗത്ത് എത്തിയത്.
ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ലെന്ന് പ്രസ്താവനയിൽ അസോസിയേഷൻ വ്യക്തമാക്കുന്നു. മാനസിക ആരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞകാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങളാണ് നടി നടത്തിയിട്ടുള്ളത്. ശാസ്ത്രീയമായ ഒരു അടിത്തറയും ഇതിൽ ഇല്ല. അതിനാൽ അവരുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടകാര്യമില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഒരു സ്വകാര്യ ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടി ലെന മാനസിക ആരോഗ്യത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തിയത്. ഈഗോ ഇല്ലാതെ ആയാൽ മൈഗ്രേൻ ഇല്ലാതാകു സെെക്യാട്രിക് മരുന്നുകൾ ഉപയോഗിച്ചാൽ വിത്ത്ഡ്രോവൽ സിൻഡ്രം ഉണ്ടാകും എന്നിങ്ങനെ ആയിരുന്നു നടിയുടെ പരാമർശങ്ങൾ. പൂർവ്വ ജന്മത്തിലെ കാര്യങ്ങൾ ഓർക്കുന്നുണ്ടെന്നും താനൊരു ബുദ്ധ സന്യാസിയാണെന്നുമെല്ലാം ലെന പറഞ്ഞിരുന്നു. ഇതിൽ സമൂഹമാദ്ധ്യമങ്ങളിൽ ലെനയ്ക്കെതിരെ വലിയ പരിഹാസവും വിമർശനവും ഉയരുന്നുണ്ട്. ഇതിനിടെയാണ് നടിയ്ക്കെതിരെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ രംഗത്ത് എത്തുന്നത്.











