കാഠ്മണ്ഡു: വെള്ളിയാഴ്ച വൈകുന്നേരത്തോടെ നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തില്‍ 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു വീണതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാവാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു.
പടിഞ്ഞാറന്‍ നേപ്പാളിലെ രണ്ട് ജില്ലകളെയാണ് പ്രധാനമായും ഭൂചലനം ബാധിച്ചത്. ജജാര്‍കോട്ട് ജില്ലയില്‍ 26 പേര്‍ മരിച്ചതായി ജില്ലാ മേധാവി സുരേഷ് സുനാര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. രാത്രിയായതിനാല്‍ വിവരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അറിയിച്ചു. തൊട്ടടുത്ത റുകും വെസ്റ്റില്‍ കുറഞ്ഞത് 30 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പോലീസ് മേധാവി നംരാജ് ഭട്ടറായ് അറിയിച്ചു.
റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. രണ്ട് തവണയായി 40 സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂചലനമായിരുന്നു അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ ഡൽഹിയിൽ പലഭാഗത്തും പ്രകമ്പനമുണ്ടായി. രാത്രി ശക്തമായ പ്രകമ്പനമുണ്ടായതിനു പിന്നാലെ ഡൽഹിയിൽ പലയിടത്തും ആളുകള്‍ പരിഭ്രാന്തരാകുകയും റോഡിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂചലനമുണ്ടാകുന്നത്.
Discussion about this post