തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്സവങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കോടതിയുടെ വിധി വിശദമായി പരിശോധിച്ചു. ഇതിന് ശേഷം എല്ലാ ദേവസ്വം ബോർഡുകളും അപ്പീൽ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അസമയത്ത് വെടിക്കെട്ട് ഒഴിവാക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഏതാണ് അസമയം എന്നകാര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്. വിവരങ്ങൾ ലഭിച്ചതിന് ശേഷം സർക്കാരുമായി കൂടിയാലോചന നടത്തും. ശേഷം അപ്പീൽ നൽകും. പൂർണമായും വെടിക്കെട്ട് ഇല്ലാതെ ഉത്സവങ്ങൾ നടത്തുന്നത് പ്രയാസമാണ്. ട്രസ്റ്റികൾ ഉൾപ്പെടെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങളിൽ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്. മരട് ക്ഷേത്രത്തിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. വെടിക്കെട്ട് ശബ്ദ- പരിസ്ഥിതി മലിനീകരണത്തിന് കാരണം ആകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിന് പിന്നാലെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ രംഗത്ത് വന്നിരുന്നു. ഉത്തരം ചോദ്യം ചെയ്യുമെന്നായിരുന്നു ദേവസ്വങ്ങളുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മറ്റ് ദേവസ്വങ്ങളും അപ്പീൽ നൽകാനൊരുങ്ങുന്നത്.
Discussion about this post