ബഹിരാകാശത്തെ രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ കൗതുകം, രാജ്യങ്ങൾക്കിടയിലെ മത്സരത്തിലേക്ക് വഴിമാറിയിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു. ഇന്നവർ കണ്ടുപിടിച്ചതിനേക്കാൾ മികച്ചത് എന്ന വാശിയിലേക്ക് കൗതുകം വഴി മാറിയോടെ അമ്പരപ്പിക്കുന്ന രഹസ്യങ്ങൾ ഓരോ ദിവസവും മനുഷ്യരാശിക്ക് മുമ്പിൽ വ്യക്തമായി തുടങ്ങി.
ഇന്നിതാ ബഹിരാകാശത്തേക്ക് തങ്ങളുടേതായ ഒരിടം വെട്ടിപ്പിടിക്കുന്നതിൽ ചൈന ഒരു പടി മുമ്പിലെത്തിയതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ചൈന അവരുടെ ബഹിരാകാശ നിലയത്തിൽ തക്കാളിയും ഉള്ളിയും ചീരയും വളർത്തിയതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോങ്ങിൽ ആണ് ആദ്യമായി ചീരയിലയും ചെറി തക്കാളിയും കൃഷി ചെയ്തത്. ബർഗറുകളിൽ ഉപയോഗിക്കാനായിട്ടാണ്. കൃഷി ഒട്ടും മോശമായിട്ടില്ലെന്നും വിചാരിച്ചതിനേക്കാൾ വിളവ് ലഭിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ചൈനയിൽ നിന്നുള്ള ഷെൻഷൗ 16 ദൗത്യത്തിലെ ബഹിരാകാശയാത്രികരാണ് ടിയാങ്കോങ് ബഹിരാകാശ നിലയത്തിൽ ചീരയും തക്കാളിയും കൃഷി ചെയ്തത്. ജൂണിൽ നാല് കൂട്ടം ചീര നട്ടു. രണ്ടാമത്തെ കൃഷി ഓഗസ്റ്റിൽ ആരംഭിച്ചു. അതിൽ ചെറി തക്കാളിയും പച്ച ഉള്ളിയും നട്ടു. ഇതിലൂടെ ബഹിരാകാശത്തെ സസ്യങ്ങളും ഭൂമിയിൽ വളരുന്ന സസ്യങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം എന്നത് മാത്രമല്ല, ഭാവിയിൽ ബഹിരാകാശ യാത്രക്കാർക്ക് ഭൂമിയിലുള്ളത് പോലെയുള്ള ഭക്ഷണം കഴിക്കാനുള്ള അവസരവും ഇത് നൽകുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് വളരുന്ന സസ്യങ്ങൾ കാർബൺ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുകയും ഓക്‌സിജൻ നൽകുകയും ചെയ്യും. ബഹിരാകാശ സഞ്ചാരികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
ഇതിന് മുൻപ് അമേരിക്കയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) മാത്രമാണ് ഇത്തരം കൃഷി നടന്നിരുന്നത്.












