ഏഷ്യൻ മേഖലയെ നടുക്കി അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാക് സൈന്യത്തിന്റെ അതിക്രൂരമായ വ്യോമാക്രമണം. കാബൂളിലെ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിന് (Drug Treatment Hospital) നേരെ തിങ്കളാഴ്ച രാത്രി പാകിസ്താൻ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. ചികിത്സയിലുണ്ടായിരുന്ന രോഗികളാണ് കൊല്ലപ്പെട്ടവരിലേറെയും. ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും ആശുപത്രി കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നടിഞ്ഞതായും താലിബാൻ ഭരണകൂടം അറിയിച്ചു.
അഫ്ഗാൻ അതിർത്തി ലംഘിച്ച് പാക് സൈന്യം നടത്തിയ ഈ കടന്നാക്രമണത്തെ താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് ശക്തമായി അപലപിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന നിസ്സഹായരായ രോഗികളെയാണ് പാകിസ്താൻ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നും ഭീകരവാദികളുടെ കേന്ദ്രങ്ങൾക്കും ആയുധപ്പുരകൾക്കുമാണ് പ്രഹരമേൽപ്പിച്ചതെന്നുമാണ് പാകിസ്താൻ്റെ വാദം. അഫ്ഗാൻ താലിബാൻ തങ്ങളുടെ മണ്ണിൽ ഭീകരർക്ക് താവളമൊരുക്കുന്നുവെന്ന പാകിസ്താൻ്റെ ആരോപണമാണ് ഇപ്പോൾ തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച അതിർത്തി തർക്കം ഇപ്പോൾ ‘ഓപ്പൺ വാർ’ (Open War) ആയി മാറിയെന്ന് പാകിസ്താൻ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്ഗാൻ ക്രിക്കറ്റ് താരം മുഹമ്മദ് നബി എക്സിൽ (X) പങ്കുവെച്ച ഹൃദയഭേദകമായ വീഡിയോയും കുറിപ്പും ലോകശ്രദ്ധ നേടിയിട്ടുണ്ട്. “കാബൂളിൽ ഇന്ന് പ്രതീക്ഷകൾ അണഞ്ഞുപോയി, ചികിൽസ തേടിയെത്തിയ യുവാക്കളെ പാക് സൈന്യം കൊലപ്പെടുത്തി, ഗേറ്റിൽ മക്കൾക്കായി കാത്തുനിന്ന അമ്മമാരുടെ നിലവിളി കേൾക്കാം” എന്നായിരുന്നു നബിയുടെ പ്രതികരണം. അതിർത്തിയിലെ ഖോസ്റ്റ് പ്രവിശ്യയിലും പാക് ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. തിരിച്ചടിയായി അഫ്ഗാൻ നടത്തിയ ആക്രമണത്തിൽ പാകിസ്താൻ്റെ ബജൗറിലും ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ഇതിനകം തന്നെ മേഖലയിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നതോടെ ദക്ഷിണേഷ്യ വീണ്ടും ഒരു യുദ്ധമുനമ്പായി മാറിയിരിക്കുകയാണ്.











