ഗാസ: അഞ്ച് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 70 ബന്ദികളെ മോചിപ്പിക്കാമെന്ന് ഇസ്രയേലിന് മുന്നിൽ ഉപാധി വെച്ച് ഹമാസ് ഭീകരർ. ഖത്തറി മദ്ധ്യസ്ഥർ മുഖേന ഇക്കാര്യം ഇസ്രയേലിനെ അറിയിച്ചതായും ഇസ്രയേലിൽ നിന്നും അനുകൂല വാർത്ത പ്രതീക്ഷിക്കുകയാണെന്നും ഹമാസ് വക്താവ് അബു ഉബൈദ പറയുന്നതിന്റെ ഓഡിയോ റെക്കോർഡിംഗ് ഹമാസിന്റെ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായി അറബ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
വെടിനിർത്തലിനൊപ്പം ഗാസ മുനമ്പിൽ മാനുഷിക സഹായങ്ങൾ ലഭ്യമാക്കണം. ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും മരുന്നുകളും മേഖലയിൽ എത്തിക്കാൻ തയ്യാറാകണം. ഇസ്രയേൽ സേന പലസ്തീനികളെ ബന്ദികളാക്കിയിരിക്കുന്നു എന്ന് ആരോപിക്കുന്ന ശബ്ദസന്ദേശത്തിൽ, ഇത്തരത്തിൽ പിടിച്ചു വെച്ചിരിക്കുന്ന 200 പലസ്തീനികളെ വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഹമാസിന്റെ ഉപാധികളോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ഇസ്രയേൽ അവസരം മുതലാക്കുകയാണെന്നും, അതാണ് ഉപാധി സ്വീകരിക്കാൻ വൈകുന്നത് എന്നും ഹമാസ് ആരോപിക്കുന്നു.
അതേസമയം, ഹമാസിന് ഗാസയുടെ നിയന്ത്രണം പൂർണമായും നഷ്ടമായതായി ഇസ്രയേൽ അറിയിച്ചു. വടക്കു കിഴക്കൻ ഗാസ പൂർണമായും ഇസ്രയേൽ സേന പിടിച്ചെടുത്തു. അവശേഷിക്കുന്ന ഭീകരർ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഹമാസിന്റെ നിരവധി ഉന്നത നേതാക്കളെ വധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post