തൃശ്ശൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആമ്പല്ലൂർ ചുങ്കം തയ്യിൽ അശ്വിൻ, പുതുക്കാട് സ്വദേശി ലിംസൺ സിൻജു എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഇവർ ജീവനക്കാരെ മർദ്ദിച്ചത്.
കഴിഞ്ഞ ദിവസം ദേശീയപാതയിൽവച്ചായിരുന്നു സംഭവം. തിരുവന്തപുരത്ത് നിന്നും കൽപ്പറ്റയിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടെ തൃശ്ശൂർ എത്തിയപ്പോൾ അശ്വിനും സിൻജുവും ബസിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ആദ്യം ബസിന് സൈഡ് കൊടുക്കാതെ മുൻപിൽ തന്നെ ഏറെ നേരം ബൈക്കോടിച്ചു. അൽപ്പനേരത്തിന് ശേഷം ബസിന് കുറുകെ ബൈക്ക് നിർത്തി ജീവനക്കാരെ പുറത്തിക്കി മർദ്ദിക്കുകയായിരുന്നു. ബൈക്കിന് സൈഡ് നൽകിയില്ലെന്നായിരുന്നു യുവാക്കളുടെ ആരോപണം.
ഇതോടെ യാത്രികർ പുറത്തിറങ്ങി ബൈക്കിന്റെ താക്കോൽ പിടിച്ചുവച്ചു. വിവരം പോലീസിനെ അറിയിച്ചതോടെ ഇരുവരും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കുറുമാലി ക്ഷേത്രത്തിൽ സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.












