ജെറുസലേം: ജീവന് വേണ്ടി ഹമാസ് ഭീകരർക്ക് മുൻപിൽ അപേക്ഷിക്കുന്ന ഇസ്രായേലി യുവതിയുടെ വീഡിയോ പുറത്ത്. ഒക്ടോബർ ഏഴിന് നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ ഭീകരർ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭീകരരുടെ വെടിയേറ്റ് യുവതി നിലത്ത് വീഴുന്നതും വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. ഇസ്രായേൽ സേനയാണ് വീഡിയോ പുറത്തുവിട്ടത്.
ആക്രമണത്തിനിടെ യുവതി തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നിരിക്കുന്നത് എന്നാണ് സൂചന. മ്യൂസിക് ഫെസ്റ്റിവലിനായി ഒത്തുകൂടിയ ആളുകൾക്കിടയിലേക്ക് ഹമാസ് ഭീകരർ ഇരച്ചെത്തുന്നത് വീഡിയോയിൽ കാണാം. ഇവരെ കണ്ട് പരിഭ്രാന്തരായി ജനങ്ങൾ ഓടിയും വാഹനങ്ങളിൽ കയറിയും മറ്റും രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നു. പലരും വെടിയേറ്റ് നിലത്ത് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം.
പിന്നീട് ഭീകരർ യുവതിയെ ലക്ഷ്യമാക്കി എത്തുന്നു. നെറ്റിയിൽ തോക്ക് ചൂണ്ടുന്നു. ഇതോടെയാണ് യുവതി തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നത്. എന്നാൽ ഭീകരർ ഇതിന് കൂട്ടാക്കുന്നില്ല. ഇതിനിടെ യുവതിയ്ക്ക് സമീപമുണ്ടായിരുന്ന മറ്റൊരു ഭീകരൻ വെടിയുതിർക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഹമാസിന്റെ ക്രൂരത വ്യക്തമാക്കുന്ന വീഡിയോ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്.










